ശനിയാഴ്‌ച, മേയ് 30, 2009

അനന്തപുരിയിലെ നീചാധിപനെക്കുറിച്ച് !!(പ്രതികരണം)

            കൂതറ അവലോകനത്തില്‍ ചാര്‍വാകചിന്തകളിലൂടെ വന്ന “നീചാധിപന്‍” എന്ന അസംബന്ധം ഭാരതസംസ്കാരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് , ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ ? ഒന്നു പരിശോധിക്കാം.

                 ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനവും പൌരാണികവുമായ  ഒരു സംസ്ക്കാരത്തെക്കുറിച്ച് , ഇത്രയും ആത്മാഭിമാനമില്ലാതെ നിന്ദിച്ച് എഴുതുകയും പറയുകയും ചെയ്യുന്നത്  ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയായിരിക്കുന്ന സനാതന സംസ്ക്കാരത്തിന്റെ, ഭാരതീയ ആത്മീയതയുടെ മിച്ചമൂല്യം,നമുക്ക് നേടിത്തന്ന നേട്ടങ്ങളില്‍ ചിലതെങ്കിലും ഒന്ന് വിലയിരുത്തൂ.

                 ലോകരാഷ്ട്രങ്ങളുടെയിടയില്‍ അഴിമതിയുടെ റാങ്കിംഗില്‍ ഏഴാമത്  സ്ഥാനത്തെങ്കിലും എത്തിച്ചേരാന്‍ നമുക്കായില്ലെ. ഇത് സനാതന സംസ്ക്കാരത്തിന്റെ അവശേഷിപ്പല്ലേ !?
 
                  ഒരു മൃഗശാലയിലെന്ന പോലെ വൈവിധ്യമാര്‍ന്ന എത്രതരം ജാതിയിലുള്ള  മനുഷ്യരെ ഭാരതം സൃഷ്ടിച്ചു. അവരെ ഭഗവാന്റെ ഇച്ഛപ്രകാരം പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍  ദോഷമുള്ളവരുമായി നാം പരിപാലിച്ചുപോന്നെങ്കിലും മുസ്ലിംങ്ങളുള്‍പ്പെടെയുള്ള  വൈദേശീകപരിഷകളുടെ വരവും ഇടപെടല്‍ മൂലവുമാണ്  നമുക്കിത്  വ്യതിയാനമില്ലാതെ നിലനിര്‍ത്താനാകാതെ പോയത്.എന്നിട്ടും ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിലെ ഏത് സംസ്കൃതിയ്ക്കാണ് എത്രയും ഉന്നതമായ ഒരു ആത്മീയ പ്രത്യയശാസ്ത്രം തകരാതെ നിലനിര്‍ത്താനായത്.!?

                   ജ്യോത്സ്യം,വാസ്തുശാസ്ത്രം,ആയുര്‍വേദം,ഗൌളിശാസ്ത്രം,മഷിനോട്ടം,ഹസ്തരേഖ,
പക്ഷിശാസ്ത്രം ഇവയോടൊക്കെ കിടപിടിച്ചുനില്‍ക്കാന്‍ കഴിയുന്ന എന്ത് വിദ്യയാണ് വിദേശിയുടെ സയന്‍സ് ഉള്‍പ്പെടെയുള്ള സമ്പ്രദായങ്ങള്‍ക്ക് കണ്ടെത്താനായിട്ടുള്ളത്. മാധവന്‍ നായര്‍ വിഘ്നേശ്വര പൂജ നടത്തി തേങ്ങ ഉടച്ചതുകൊണ്ടല്ലെ ചന്ദ്രയാന്‍ റോക്കറ്റ് നേരേ ചൊവ്വേപോയത്.!

                  ജാതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും പ്രയോഗം കുറെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചത് ശ്രീബുദ്ധന്‍ മുതല്‍ശ്രീനാരായണഗുരു,അയ്യങ്കാളി,വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ കുമാരഗുരു, സഹോദരന്‍ അയ്യപ്പന്‍, ആറാട്ടുപുഴവേലായുധപ്പണിക്കര്‍, ഡോ: അംബ്ദേക്കര്‍,മഹാത്മ ജ്യോതിബാ ഫൂലെ,പെരിയോര്‍,വി.ടി. ഭട്ടതിരിപ്പാട്,....അങ്ങനെ ഒരുപാട് ഒരുപാട് ബ്രിട്ടീഷ് ഏജന്റന്മാരും യുക്തിവാദികളും ചേര്‍ന്നാണ്. ബുദ്ധനുള്ള പണി പിന്നെ ശ്രീശങ്കരന്‍ കൊടുത്തു.ശ്രീനാരായണഗുരുവിന്റെ തെറ്റുകള്‍ SNDPയും വെള്ളാപ്പള്ളിഗുരുക്കളും പടിപടിയായി തിരുത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുകാലത്തേയ്ക്ക് നമ്മുടെ മഹത്തായ സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ മേല്പടിയന്മാര്‍ക്കും അനുയായികള്‍ക്കും അവന്മാരുടെ സംഘടനകള്‍ക്കും കഴിഞ്ഞു എന്ന് അംഗീകരിക്കുന്നു. അവരുടെ ഭാഷയില്‍, അവര്‍ ഇളക്കിമറിച്ചിട്ട സാംസ്ക്കാരിക ഭൂവില്‍ കമ്മ്യൂണിസ്റ്റ്കാരെന്ന് പറയുന്ന പുതിയ രാഷ്ട്രീയനവോത്ഥാക്കള്‍ക്ക്  വേരുപിടിക്കാനായി എന്നതും സത്യം. 

                 പക്ഷേ ആത്യന്തിക സത്യം ആദ്യം തന്നെതിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍, പാര്‍ട്ടികളുടെ നേതൃത്വത്തിലേയ്ക്ക്  ചണ്ഢാളരെയും അവര്‍ണരെയും കടത്തിവിട്ടില്ല. ഇവറ്റകള്‍ക്ക് വിറകുവെട്ടികളായും വെള്ളംകോരികളായും ഇടം കൊടുത്ത് ചാതുര്‍വര്‍ണ്യ-ജാതിമാഹാത്മ്യം സംരക്ഷിക്കാന്‍ പാര്‍ട്ടികളിലെ സനാതനികള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സമ്പൂര്‍ണമായും തെറ്റുമനസ്സിലാക്കിയ സനാതനികള്‍ ജാതിയിലും സവര്‍ണതയിലും മതത്തിലും അടിയുറച്ച രാഷ്ട്രീയനയങ്ങളല്ലേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മദ്രസ്സാ വാദ്ധ്യാന്മാര്‍ക്ക് 4000/- പെന്‍ഷന്‍, വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഒഴിവാക്കല്‍(ഭാവിയില്‍ പഠനവും),സെവന്ത്ഡേ അഡ്വന്റേഴ്സ് വിശ്വാസികള്‍ക്ക് ശനിയാഴ്ച പകല്‍ പരീക്ഷ ഒഴിവാക്കി രാത്രിയില്‍ സ്പെഷ്യല്‍ പരീക്ഷ നടത്തല്‍ തുടങ്ങിയവ ചില ഉദാഹരണങ്ങല്‍ മാത്രം. അങ്ങനെ മതവിശ്വാസികള്‍ക്ക് വേണ്ടതൊക്കെ ചെയ്തുതരാനും മതേതരത്വം എന്ന അസംബന്ധത്തെ കെട്ടുകെട്ടിക്കാനും നമ്മുടെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ മത്സരിക്കുകയാണ്.
 
                 തിരണ്ടുകല്യാണം, ശൈശവക്കല്യാണം, പുലകുളിയടിയന്തിരം, പൊങ്കാല,
ആള്‍തൂക്കം,ഷഷ്ഠിപൂര്‍ത്തിആഘോഷങ്ങള്‍,ജാതി-മതസംഘടനാസമ്മേളനങ്ങള്‍, ക്ഷേത്രഭരണം,നാരീപൂജ, സപ്താഹം,യാഗ-യജ്ഞങ്ങള്‍ തുടങ്ങി ഇനി ഭാവിയില്‍ നാം പുനരാനയിക്കാനുദ്ദേശിക്കുന്ന കുരുതി, മൃഗബലി, നരബലി,സതി ആദിയായവ നടത്തിക്കൊണ്ടുപോകാനും പലതും ഉത്ഘാടനം ചെയ്യാനും  അവര്‍ തയ്യാറായിക്കഴിഞ്ഞു. അവര്‍ അവരുടെ തലതൊട്ടപ്പന്മാരായ മാര്‍ക്സിന്റേയും എംഗത്സിന്റേയും ലെനിന്റേയും ചിന്താസാഹിത്യാദികളെ തള്ളിക്കളഞ്ഞ് നമ്മുടെ ലൈന്‍ സ്വീകരിച്ചില്ലേ! എന്നാലെ ഭഗവല്‍കൃപയോടെ പാര്‍ട്ടി വളരൂ എന്നവര്‍ തിരിച്ചറിഞ്ഞു.

                 മുജ്ജന്മപാപപരിഹാരാര്‍ത്ഥം ഇഹജന്‍മത്തില്‍ ഹീനജാതിയില്‍ പിറന്ന് സ്വജാതിധര്‍മ്മം അനുഷ്ഠിച്ച് ഒരു സുജന്മം ഉറപ്പാക്കാന്‍ തയ്യാറാകാതെ ജാതിയും മതവും വിട്ട് മറ്റ് മതങ്ങളിലേക്ക് പോയ അവര്‍ണ-ചണ്ഡാളര്‍ക്ക് ഭഗവാന്‍ പണ്ടേ ശിക്ഷ ഉറപ്പാക്കിയ കാര്യം ആ മൂഢന്മാര്‍ അറിഞ്ഞിരുന്നില്ല.കുമാരഗുരുവെന്ന ഇവരുടെ പൊയ്കയില്‍ അപ്പച്ചന് പറ്റിയത് ഓര്‍മയില്ലെ.കൃസ്ത്യാനിയായാല്‍ സമത്വവും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് ആരോ ഇവറ്റകളെ തെറ്റിദ്ധരിപ്പിച്ചതാണ്.പള്ളിയില്‍ കേറി ഒപ്പത്തിനൊപ്പം ഇരിക്കാമെന്നും അച്ചനും ബിഷപ്പും മാര്‍പ്പാപ്പയുമൊക്കെ  ആകാമെന്നും സ്വപ്നം കാണാന്‍ പോയാലെന്തു ചെയ്യും.അവസാനം പുലപ്പള്ളിയും, പറപ്പള്ളിയും ഉണ്ടാക്കിക്കൊടുത്തു. അടങ്ങിയില്ല. കുമാരഗുരുവിന്റെ നേതൃത്വത്തില്‍ വന്നവരധികംപേരും തിരിച്ചുപോയി.ബൈളിളും തങ്ങളെ രക്ഷിക്കില്ലാ എന്ന് പ്രഖ്യാപിച്ച് ബൈബിള്‍ കൂട്ടിയിട്ടു കത്തിച്ചു.PRDS ഉം ഉണ്ടാക്കി.രക്ഷപെട്ടോ !? ഇല്ല.  ചാതുര്‍വര്‍ണ്ണ്യത്തിന്റെ അലംഘനീയത മനസിലാക്കിയ ക്രൈസ്തവ-ഇസ്ലാമിക മതങ്ങള്‍ നമ്മേക്കാള്‍ നന്നായി പരിപാടി അവിടെ നടപ്പാക്കിക്കഴിഞ്ഞു. ഇനിയിവരെങ്ങോട്ടുപോകും!. അനുഭവിക്കട്ടെ ശിക്ഷ !.സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മനസ്സിലായില്ലെ; കാരണം ചാതുര്‍വര്‍ണ്യം 
മുതലായ സനാതന ദൈവിക-വൈദിക വിധികള്‍ക്ക് ശാസ്ത്രീയ പിന്തുണയുണ്ട്. വിസ്താരഭയം കൊണ്ട് എല്ലാം കുറിക്കുന്നില്ല.അത്യാവശ്യക്കാര്‍ക്ക് ശ്രീവിവേകാനന്ദസ്വമികള്‍,........               ശ്രീസത്യസായിബാബ.......അമൃതാനന്ദമയിദേവി.........               മഹാത്മാഗാന്ധി,..........ശ്രീശ്രീ ...........സന്തോഷ് മാധവന്‍ വരെയുള്ളവരുടെ മൊഴികളും ധര്‍മവും സമാധാനം തരും. കൂടാതെ,“ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ വിഭാഗശ്ച:” എന്ന ഭഗവല്‍ വാക്യമോര്‍ക്കുക. എല്ലാം നമ്മുടെ ഗുണത്തിന് വേണ്ടി!!

                      സനാതനികളെ ഊര്‍ജ്ജസ്വലരായിരിക്കുവിന്‍. ആ പഴയ രാജഭരണത്തിന്റെ സുവര്‍ണ കാലം നമുക്ക് തിരിച്ചു കൊണ്ടു വരണം. മനുസ്മൃതിയും നാരദസ്മൃതിയും അര്‍ത്ഥശാസ്ത്രവും ആധാരമാക്കിയുള്ള ഭരണം!!. ഗുദദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റിക്കൊണ്ടുള്ള ചിത്രവധം, സത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്ക് തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികളും അവര്‍ണ്ണാദികള്‍ക്ക് മുലക്കരവും ലിംഗക്കരവുമെല്ലാം ഞങ്ങള്‍ ഏര്‍പ്പെടുത്തും. കേരളമൊഴികെയുള്ള സ്ഥലങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഇവിടെ ഇത്തിരി കഷ്ടപ്പെടണം.അതാണിവന്മാരുടെ അഹംങ്കാരം.!!

                  ജാതിമാറി കല്യാണം കഴിച്ച് സങ്കരവര്‍ഗ്ഗപ്പെരുക്കം നടത്താനും പേരിനുപിറകില്‍ ജാതിമാഹാത്മ്യത്തിന്റെ വാല് വച്ചുകെട്ടാനും വിധിയില്ലാതെ പോയതിന്റെ കുശുമ്പും കൊണ്ടൊക്കെയാണ് ചാര്‍വാകന്മാരും പ്രഭൃതികളും ഇപ്പോള്‍ നമ്മുടെ മഹത്തായ സംസ്ക്കാരത്തെ പുലഭ്യം പറയുന്നത്.( ഈയിടെയായി നായര്‍,മേനോന്‍,പിള്ള,കുറുപ്പ്, നമ്പ്യാര്‍,തിരുമേനി,നമ്പൂതിരി തുടങ്ങിയ മാഹാത്മ്യ വാലുകള്‍ സനാതനികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുമൂലം പേരിനൊപ്പം ചേര്‍ത്തുതുടങ്ങിയിട്ടുണ്ടല്ലൊ.) കേരളത്തിലെ അവര്‍ണ്ണ-ചണ്ഡാളരുടെ അവസ്ഥ ഇത്തിരി മെച്ചമാണെന്ന് കരുതി അഹങ്കരിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ദളിത് സംഹാരം-ചുട്ടുകൊല്ലല്‍- കൂട്ടബലാത്സംഗം തുടങ്ങിയവ മനസ്സിലാക്കി ഒതുങ്ങിക്കൊള്ളുക.

                പൊതുവായിപ്പറഞ്ഞാല്‍ സനാതനധര്‍മ്മത്തിന്കഴിഞ്ഞകുറച്ചുകാലമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉണര്‍വും ഉയിര്‍ത്തെഴുന്നേല്‍പ്പും കാരണം,നവോത്ഥാനം എന്ന ഗ്ലാനിയുണ്ടാക്കിയ താല്‍ക്കാ‍ലിക തിരിച്ചടികളില്‍ളില്‍ നിന്നും മോചനം നേടി,പഴയ സുവര്‍ണ കാലഘട്ടത്തിലേയ്ക്ക് പയ്യെപ്പയ്യെ ഒരു തിരിച്ചുപോക്കിന്  തുടക്കം കുറിച്ചു കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും വലിയ നവോത്ഥാനമൊന്നും പറയാതെ,നല്ല സ്ത്രീധനം വാങ്ങി , ആഢംബരപൂര്‍വ്വം ബ്രാഹ്മണമേധാവിത്വമുള്ള പൂജാദികര്‍മ്മങ്ങളും ആചാരാ‍നുഷ്ഠാനങ്ങളൊക്കെ നടത്തി സ്വജാതിയില്‍ നിന്നും മാത്രം വിവാഹം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മരണാനന്ത കര്‍മ്മങ്ങളും ബലികളും യാഗങ്ങളും യജ്ഞങ്ങളും തുടങ്ങി നവോത്ഥാക്കള്‍ അന്ധവിശ്വാസമെന്നും അനാചാരാമെന്നും പറഞ്ഞിരുന്ന സത്കാര്യങ്ങളൊക്കെ ഉയിര്‍ത്തെഴുന്നേറ്റുതുടങ്ങി. ഇതിലൊക്കെ പങ്കെടുക്കാനും ഉത്ഘാടനം ചെയ്യാനും  മതേതര സര്‍ക്കാറുകളിലെ കേന്ദ്ര-സംസ്ഥാന മന്ത്രിപുംഗവന്മാര്‍ ക്യൂ നില്‍ക്കുകയാണ്. മിശ്രവിവാഹം ചെയ്ത് ജാതിയില്ലാതാക്കിയ മരമണ്ടന്മാരെക്കൊണ്ട് ജാത്യാചാരം പാലിപ്പിക്കാന്‍ ‘ജാത്യാചാരബില്ല് ’ ഇറക്കാന്‍ നവോത്ഥാനക്കാരുടെ സര്‍ക്കാര്‍ തന്നെ തയ്യാറായി.  ഇതൊക്കെക്കണ്ട് ഹാലിളകിയാണ് നമ്മുടെ സംഗീത രാജാവിനെയും സംസ്ക്കാരത്തെയും ചാര്‍വാകനും കൂട്ടരും തെറിപറയാന്‍ തുടങ്ങിയിരിക്കുന്നത്. 
ഇതിനെല്ലാം ചുട്ട മറുപടികൊടുത്ത സതയ്ക്കും കൂട്ടുകാര്‍ക്കും ആയിരമായിരം അഭിനന്ദനങ്ങള്‍ !!!
                  ചാര്‍വാകനെപ്പോലുള്ളവര്‍ ഇടയ്ക്കിടെ ജാതിപ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതൊക്കെ പഴയകാര്യങ്ങളല്ലെ വിട്ടുകള,തെറ്റായിപ്പൊയി എന്ന് ഏറ്റുപറഞ്ഞ് സനാതനികള്‍ സമാധാനിപ്പിക്കുമെന്ന് കരുതിയിട്ടുണ്ടാവും.പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്  ജാതി എത്ര അര്‍ത്ഥവത്തായ ദൈവികമായ കാര്യമാണെന്നാണ്. അതില്‍ ശ്രേണീബദ്ധമായ ഉച്ചനീചത്വം അടങ്ങിയിട്ടുണ്ട്. മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയാണിത്. ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യാദികളെ ശൂദ്രരും, ശൂദ്രരെ അവര്‍ണ-ചണ്ഡാളാദികളും വിധിയാം വണ്ണം സേവിച്ച് നല്ലൊരു ജന്മം നേടാന്‍ ശ്രമിക്കൂ,വെറുതെ പുലഭ്യം പറഞ്ഞ് സമയം കളയാതെ.!!!അതിനാല്‍ ജാതി പറയുക ചിന്തിക്കുക പ്രവര്‍ത്തിക്കുക !!.

                  ഭാരത മാതാ കി ജയ് !! ആര്‍ഷഭാരത സംസ്ക്കാരം കി ജയ് !!