ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

മതവിശ്വാസികളുടെ യുക്തിവാദം

മതങ്ങളും മതവിശ്വാസികളും വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്ന, അവരുടെയെല്ലാം പൊതു ശത്രുവാണ് യുക്തിവാദവും യുക്തിവാദികളും. മതങ്ങളുടെ ആത്മീയശാസ്ത്രത്തെ, അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ, ദൈവവിശ്വാസത്തെ ഇന്നത്തെ കാലഘട്ടത്തില്‍ ആധുനിക സയന്‍സിന്റെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചും, ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന പ്രപഞ്ചവീക്ഷണം ഉപയോഗിച്ചുമാണ് യുക്തിവാദികള്‍ പൊതുവായി നേരിടാറുള്ളത്. പൊതുവെ പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്പത്തിയെ സംബന്ധിച്ച ഇരുവര്‍ക്കുമിടയിലെ തര്‍ക്കത്തിന് സാമാന്യം നല്ല പഴക്കമുണ്ട്. ഭൌതികവാദപരമായും ആശയവാദപരമായും നീണ്ടുപോകുന്ന ഈ തര്‍ക്കങ്ങളൊന്നും ആത്യന്തികമായി തന്നെ ഒരു
കടവിലെത്തിയതായി ഒരറിവുമില്ല. അത് അനുസ്യൂതം തുടരുകയും ചെയ്യുന്നു.

യുക്തിവാദികളെ എതിര്‍ക്കുന്ന കാര്യത്തില്‍ തങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മറന്ന് മതങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കാറുമുണ്ട്. മതങ്ങള്‍ തമ്മിലും സംവാദമെന്നപേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംവാദം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മതം മാത്രമാണ് ശരിയെന്നുള്ള കാര്യം സ്ഥാപിച്ചെടുക്കുന്നതിനുള്ള വെറും നിഷ്ഫലശ്രമം മാത്രമാണ്. കാരണം
ഒരുമതവും ആത്മീയ സംവാദത്തിലുടെ മറ്റൊരു മതത്തിന്റെ വിശ്വാസസംഹിതകളേയും അവരുടെ ദൈവത്തെയും തകര്‍ത്തതായി അറിവില്ല. ‘സ്നേഹസംവാദം’ എന്നൊക്കെ(ഇ.എ.ജബ്ബാറിന്റെയല്ല) സ്നേഹത്തിലൊക്കെ പൊതിഞ്ഞാണ് പല സംവാദങ്ങളും കൊണ്ടാടപെടാറുള്ളത്. പക്ഷേ തര്‍ക്കങ്ങളൊക്കെ നന്നായി നടക്കുമെങ്കിലും ഒടുവില്‍ "പലമതസാരവും ഏകമെന്നും",
"എല്ലാം ഒന്നു തന്നെ, പണ്ഡിതര്‍ പലതായി പറയുന്നു എന്ന് മാത്രം", ''എല്ലാ വഴികളും അവസാനം ഏകനായ അവനില്‍
എത്തിചെരുന്നു" വെന്നും കോമ്പ്രമൈസ് ചെയ്ത് പിരിയുകയേ നിവൃത്തിയുള്ളൂ.

എന്നാല്‍ പരമതത്തെ തകര്‍ക്കാന്‍ യുക്തിവാദികളെയും യുക്തിവാദത്തെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്ന വിരുതന്മാരുണ്ട് ബൂലോകത്തില്‍. യുക്തിവാദികള്‍ ഏതെങ്കിലും പ്രത്യേകമതത്തിന്റെ വക്താക്കളുമായോ വിശ്വാസികളുമായോ തര്‍ക്കത്തിലോ സംവാദത്തിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അവിടെ കടന്നു കൂടുകയെന്നതാണ് ഈ സ്വമതവക്താക്കളുടെ അടവ്. ഈ സംവാദത്തില്‍ ഇവര്‍ യുക്തിവാദികളുടെ പക്ഷം പിടിക്കുന്നു. യുക്തിവാദികള്‍ ഉയര്‍ത്തിക്കാട്ടുന്ന അന്യമതത്തിന്റെ പൊള്ളത്തരം ശരിയാണെന്ന് അംഗീകരിക്കുന്നു. വേണ്ടിവന്നാല്‍ യുക്തിവാദത്തെ പ്രകീര്‍ത്തിക്കാനും മടിക്കില്ല ഈ പഹയന്മാര്‍. ഇവിടെ തന്റെ മതം യുക്തിവാദികളുടെ വിശകലനരീതിയില്‍ പരിശോധിച്ചാല്‍ കുറ്റമറ്റമാതാണെന്നും എന്നാല്‍ വിമര്‍ശനവിധേയമായിരിക്കുന്ന മതംവെറും പൊട്ടത്തരമാണെന്ന്സ്ഥാപിക്കാനുമാണ് അഭിപ്രായപ്രകടനങ്ങളിലെ ഇവരുടെ ഉത്സാഹം. കുറച്ചുനേരത്തേയ്ക്ക് നല്ലൊരു യുക്തിവാദിയായി മാറുന്ന ഇവര്‍ യുക്തിവാദികളെയും അതിശയിക്കുന്നതരത്തില്‍ തങ്ങളുടെ വിമര്‍ശന-വിശകലന ബുദ്ധിയും, ശാസ്ത്രീയസമീപന രീതിയും ഉപയോഗിക്കുന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

ഇത്തരം ‘താല്‍ക്കാലിക-യുക്തിവാദി ’കളുടെ സ്വന്തം ബ്ലോഗ്ഗിലാകട്ടെ, സ്വന്തം മതത്തിന്റെ സര്‍വ്വവിഴിപ്പുകളും, മുന്‍പ് കാണിച്ച യുക്തിചിന്തയുടെ തരിമ്പ് പോലും ഇല്ലാതെ എഴുന്നള്ളിച്ചിരിക്കുന്നത് കാണാം. ഇവര്‍ കാണിച്ച പൂര്‍വ്വയുക്തിചിന്തയുടെ വെളിച്ചത്തില്‍, ഇവരുടെ മതചിന്തകളെ, യുക്തിചിന്തയുടെ മര്യാദകള്‍ പാലിച്ചുകൊണ്ട് തന്നെ ചോദ്യം ചെയ്യാമെന്ന് വെച്ചാല്‍ നടപ്പില്ല. എല്ലാം കമന്റ് മോഡറേറ്റഡായിരിക്കും. ഇത്തരക്കാരെ കാണണമെന്നുള്ളവര്‍ ശ്രീ ഇ.എ.ജബ്ബാറിന്റെ ഇസ്ലാം വിമര്‍ശന ബ്ലോഗുകള്‍ സന്ദര്‍ശിച്ചാല്‍
മതി. അവിടെ യുക്തിവാദികളെക്കാളും യുക്തിവാദത്തെ പിന്താങ്ങി കമന്റിയിരിക്കുന്നത് ആരാണെന്ന് നോക്കൂ.
പരമതങ്ങളെ ചോദ്യം ചെയ്യാനുപയോഗിക്കുന്ന യുക്തിചിന്ത സ്വന്തം മതത്തിന് നേരെ തിരിച്ചു പിടിച്ചിരുന്നെങ്കില്‍ !!!!!!




ചൊവ്വാഴ്ച, ജൂലൈ 28, 2009

കമെന്റ് മോഡറേറ്റിംഗിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ !!


ഇന്ന് ബ്ലോഗെഴുത്തുകാര്‍ വളരെയേറെയാണ്. കേവലം ആവിഷ്ക്കാരമോഹം കൊണ്ടാണ് ഏവരും ബ്ലോഗെഴുതുന്നത് എന്ന് നവാഗതനായ ഈയുള്ളവന്‍ വിശ്വസിക്കുന്നു. എത്ര തുച്ഛമൂല്യമുള്ളതായാലും
താനെഴുതുന്ന കാര്യത്തിന് ഒരു പ്രതികരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. പ്രതികരണം ശൂന്യമായാല്‍ പിന്നെ അധികംപേരും പരിപാടി നിര്‍ത്താനാണ് സാധ്യത. എന്നാല്‍ പ്രതികരണം മോഡറേറ്റ് ചെയ്യുന്നതിന് പിന്നിലെ സാധാരണ ന്യായം എന്താണ് !?
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ , വ്യക്തിപരമായ വിമര്‍ശനങ്ങള്‍, അശ്ലീലങ്ങള്‍, അസഭ്യപ്രയോഗങ്ങള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കുന്നതിന് വേണ്ടിയെന്ന് ന്യായം. അത് ന്യായവുമാണ്.( ഇതിന് അനോനിമസ് കമന്റിങ് അനുവദിക്കാതിരുന്നാല്‍ പോരെ ? ) എന്നാല്‍ പരോക്ഷമായി ചില കൊടിയ അന്യായങ്ങളും കമന്റ് മോഡറേഷന്
പിന്നില്‍ പ്രയോഗിക്കപ്പെട്ടുകാണുന്നു.
അതില്‍ ചിലത്

1) താന്‍ പ്രസിദ്ധീകരിച്ച വിഷയത്തിന്മേല്‍ തനിയ്ക്ക് അംഗീകരിക്കാനാവുന്ന ഉത്തരങ്ങളേ / പ്രതികരണങ്ങളേ അയക്കാവൂ, അല്ലെങ്കില്‍ അവ പ്രസിദ്ധീകരിക്കില്ല.


2) എതിരഭിപ്രായം ഉന്നയിക്കപ്പെട്ടാലും അവയ്ക്ക് ഉത്തരം പറയാന്‍ തനിക്ക് ത്രാണിയുണ്ടെങ്കില്‍ മാത്രമെ അവ പബ്ലിഷ് ചെയ്യൂ.

ചുരുക്കിപ്പറഞ്ഞാല്‍ താല്‍പ്പര്യമുള്ള ഒരു വിഷയം പോസ്റ്റ് ചെയ്തശേഷം, സര്‍വ്വസ്വതന്ത്രമായ അതിന്റെ വികാസം തടയുകയാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നവരില്‍ ചിലരെങ്കിലും. തന്റെ കാഴ്ച്ചപാട് ഏകപക്ഷീയമായി
ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നു. ഇത് എഴുതാന്‍ കാ‍രണം ചില രാഷ്ട്രീയ /ആത്മീയ ചര്‍ച്ചകളില്‍ എതിര്‍ നിലപാടുകള്‍ അറിയിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാതിരുന്നതിന്റെ അനുഭവത്തിലാണ്.  ഈ വിഷയത്തിലെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

വ്യാഴാഴ്‌ച, ജൂലൈ 09, 2009

തനിയാവര്‍ത്തനം അഥവാ നായന്മാരുടെ നിലയ്ക്കാത്തകരച്ചില്‍

[പ്രശസ്ത നോവലിസ്റ്റ് ശ്രീ സവ്യസാചിയുടെ ‘ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ... ’ എന്ന ഗംഭീരമായ കഥ വായിച്ചപ്പോള്‍ ഈയുള്ളവനും ഒരു കതയെഴുതാന്‍ മോഹം! അങ്ങനെ ഞാനീ പറട്ടക്കഥ എഴുതി.നിങ്ങളെന്നെ കതയെഴുത്തുകാരനാക്കി !! കൈക്കുറ്റപ്പാടുണ്ടെങ്കില്‍ ക്ഷമിക്കുക.ആദ്യ കതയായതിനാല്‍ സവ്യസാചിയുടെ കഥയില്‍ നിന്നും കുറച്ച് മോഷ്ടിച്ചിട്ടുണ്ട്.പിന്നെ ഇതിലെ കതയ്ക്കോ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ ജീവിച്ചിരിക്കുന്നവരുമായോ എന്തെങ്കിലും ബന്ധമോ സാമ്യമോ തോന്നുന്നെങ്കില്‍, അത് വെറും തോന്നല്‍ മാത്രം. ഇത് വെറും ഭാവന മാത്രം !ഈ കതയെഴുതാന്‍ പ്രേരണ നല്‍കിയ ബൂലോകനായന്മാര്‍ക്ക് എന്റെ നമോവാകം]

നോക്കെത്താ ദൂരത്ത് വ്യപിച്ചു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളുടെയും വയലുകളുടെയും വിസ്തൃതിയില്‍, കടലില്‍ വിദൂരമായി നിലകൊള്ളുന്ന ഒരു കപ്പല്‍ പോലെ ‘കൂപമാണ്ഡൂക്യമന’ !! (മാണ്ഡൂക്യോപനിഷത്തിന്റെ അഥവാ തവളോപനിഷത്തിന്റെ പ്രഭവകേന്ദ്രം ഈ മനയാണെന്ന് ഐതിഹ്യം), സന്ധ്യാഛവിയിലെ ദൂരക്കാഴ്ച്ചയില്‍, അതിന്റെ പ്രൌഢഗാംഭീര്യതയില്‍ ഏവരും
അന്തിച്ചു നില്‍ക്കുന്നു. അകാരണമായ അവ്യക്തമായ ,അനിര്‍വചനീയമായ ഒരു സന്ദിഗ്ദ്ധത, ഒരു ഭയം അങ്ങോട്ട് നടക്കാന്‍ തോന്നുമ്പോഴൊക്കെ കാലുകളെ പിടിച്ചു വലിക്കാറുണ്ട് ! കാലാതീതമായ പുണ്യം ജനിപ്പിക്കുന്ന പ്രാചീനപ്രാക്തന ഭയം!! (അതോ തേച്ചാലുംമാച്ചാലും വിട്ടൊഴിയാത്ത അപകര്‍ഷബോധം എന്ന കീഴാള രോഗം കൊണ്ടോ ?) ആ തറവാട്ടിലെ മുതിര്‍ന്ന സന്തതിയാണ് KMS അഥവാ ‘കൂപമാണ്ടൂക്യ മനയില്‍ ശേഖരന്‍ നമ്പൂതിരി ’ ; ‘കെ’എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മഹാന്‍ !


കെയുടെ ഇളയ നാലു സഹോദരങ്ങളും സ്റ്റേറ്റ്സിലാണ്. ഭയങ്കര ‘പടിപ്പും’ അറിവും ഉദ്യോഗവുമുള്ളവര്‍(അല്ലെങ്കിലും പട്ടരില്‍ പൊട്ടനുണ്ടോ ?സിനിമയില്‍ ഈ വസ്തുത ഡയലോഗായി, നമ്മുടെ മോഹന്‍ലാല്‍ തമ്പുരാന്‍ കാച്ചുമ്പോള്‍ കലയുടെ സവര്‍ണവത്ക്കരണം എന്ന് അലറുകയാണ് അവര്‍ണ്ണ വിമര്‍ശകപരിഷകള്‍) ‍. കെ യും ധാരാളം പഠിച്ചു. പടിച്ച്പടിച്ച് പ്രാന്ത് പിടിച്ച മാതിരി ആയെന്നു പറഞ്ഞാമതി. പഠിച്ചതെന്തൊക്കെയാണെന്ന് പറയാന്‍ തന്നെ അടിയനറിയില്ല. പഠിത്തമൊക്കെ കഴിഞ്ഞ് പിന്നെ രാഷ്ട്രീയത്തിലായിരുന്നു.
ഇടതുതീവ്രവാദം!!! അടിയാളരുടെ മോചനത്തിനായി അറിവിന്റെ ഭാണ്ഡത്തില്‍ നിന്നും മലയാളവും സംസ്കൃതവും ഇംഗ്ലീഷും രാഷ്ട്രീയവും വേദാന്തവും കുഴമറിഞ്ഞൊഴുകുന്ന അനര്‍ഗളമായ പ്രസംഗവാഗ്ദ്ധോരണി , വേദികളില്‍ നിന്നും വേദികളിലേയ്ക്ക് ആഞ്ഞടിച്ച്, സ്വവര്‍ഗ്ഗത്തിന്റെ തന്നെ അസ്ഥിവാരത്തിന്റെ ആണിക്കല്ലിളക്കി, അടിമവര്‍ഗ്ഗത്തിന് വിമോചനത്തിന്റെ കൈത്തിരി കാട്ടിയപ്പോള്‍ കീഴാളരാകെ കോരിത്തരിച്ചു പോയിട്ടുണ്ട്. പിന്നെ ഒരിക്കലും നിലയ്ക്കാതെയൊഴുകിയ അനര്‍ഗ്ഗളമായ ‘എഴുത്ത് ’ എന്ന മൂത്രധാര! തന്റെ സ്വത്ത് വിഹിതം പോലും പാര്‍ട്ടിക്ക് സംഭാവനചെയ്ത് ചരിത്രത്തിന്റെ വഴിത്താരയില്‍ (അതോ ചവറ്റുകുട്ടയിലോ ?) വിഗ്രഹമായവന്‍! പാര്‍ട്ടി അധികാരം പിടിച്ചെടുത്തപ്പോള്‍ മുഖ്യസചിവനായവന്‍. ഭൂപരിഷ്കരണം വഴി കീഴാളരെ കീഴ്മേല്‍ മറിച്ചിട്ടവന്‍. (നന്ദി കെട്ട കീഴാളര്‍ പറഞ്ഞുനടക്കുന്നത് കേട്ടിട്ടില്ലേ,സ്വവര്‍ഗ്ഗത്തിന്റെയും അവരുടെ സംബന്ധശൂദ്രരുടേയും സവര്‍ണ്ണക്രൈസ്തവന്റെയും ഭൂ‍മി നഷ്ടപ്പെടാതിരിക്കാന്‍, അവയൊക്കെ രായ്ക്ക് രാമാനം തോട്ടമാക്കിമാറ്റാനും , അധികവിസ്തൃതി ,ഭാഗംവെച്ചു തീര്‍ക്കാനും രഹസ്യ സന്ദേശം കൊടുത്തത്രേ !! അടിയനിത് വിച്ച്വസിക്കില്ല).



തന്റെ സംഭവബഹുലമായ ചരിത്രജീവിതത്തിന്റെ ബാക്കിഭാഗം വിശ്രമം കൊണ്ട് ആടിത്തകര്‍ക്കാനാണ് കെ ഗ്രാ‍മത്തിലെത്തിയത്. എത്ര ലളിതമായ ജീവിതം! പ്രായം സപ്തതികഴിഞ്ഞിട്ടും നവോന്മേഷശാലിയായ തന്റെ ശരീരവും ധിഷണയും വീണ്ടും സമൂഹത്തിന് പുനരര്‍പ്പണം ചെയ്യുകയാണ് ആ പുണ്യപുരുഷന്‍. മക്കളും മരുമക്കളും പേരക്കിടാങ്ങളുമായി സല്ലപിച്ചിരിക്കേണ്ട മനുഷ്യന്‍, പ്രഭാതസവാരിയ്ക്ക് ശേഷം രാമന്‍നായരുടെ കടയില്‍ കാലിച്ചായയും, പിന്നെ പുട്ട് എന്ന അവര്‍ണ്ണാഹാരം കഴിക്കാനും എന്നുംരാവിലെ തന്നെ എത്തും.
മണിക്കൂറുകള്‍ നീളുന്ന തന്റെ സാന്നിദ്ധ്യത്തിനിടയില്‍ ,കടയിലെത്തുന്ന
ഗ്രാമത്തിലെ നിര്‍ണായക വിഭാഗമായ അവര്‍ണ്ണപരിഷകളെ
ബോധവത്ക്കരിക്കുകയും നാട്ടുകാരുമായി സംവദിക്കുകയും ചെയ്യുന്നു അദ്ദേഹം.


അന്നും പതിവുപോലെ അദ്ദേഹം പുട്ടടിച്ചുകൊണ്ടിരുന്നപ്പോഴാണ്
പറയക്കോളനിയിലെ ചോതിപ്പറയന്റെ മകന്‍ സുരേഷ് ചായകുടിക്കാന്‍ കടയില്‍ വന്നത്. ആള്‍ക്ക് ഒരു ഇടത്തരം സര്‍ക്കാര്‍ ജോലിയൊക്കെ തരമായിട്ടുണ്ട്. അതിന്റെ അല്പം അഹന്ത ആ മോന്തായത്തില്‍ വിളയാടുന്നില്ലേയെന്ന് സവര്‍ണ്ണ ശൂദ്രാണികല്‍ക്കൊരു സംശയം.(ജോലി മെരിറ്റില്‍ കിട്ടിയതാണോ സംവരണത്തിലാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ല. മെരിറ്റില്‍ കിട്ടിയാലും സംവരണത്തിന്റെ കണക്കില്‍ കൊള്ളിക്കുന്ന വിദ്യയാണെല്ലൊ നിലവില്‍ ഉള്ളത്) ആ സമയം ഒരു രാഷ്ട്രിയ ചര്‍ച്ച കെ യുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. കടയിലേക്കുകയറിയ പയ്യന് മുഖത്ത് ഒരു ചെറിയ സങ്കോചം പടര്‍ന്നപോലെ. അനന്തമായ കീഴാളഅപകര്‍ഷതയുടെ ബഹിര്‍സ്ഫുരണം! സ്ഥലത്തെ പ്രധാനപ്രമാണിമാരെ കണ്ടതിനാലായിരിക്കാം. ആളൊഴിഞ്ഞ് ഒറ്റപ്പെട്ട ഒരു ബഞ്ചില്‍ കെ യ്ക്കെതിര്‍വശമായി ഇരുപ്പുറപ്പിച്ച പയ്യന്‍ ആരിലും ദൃഷ്ടിയൂന്നാതെ രാമന്‍ നായരോടായിപ്പറഞ്ഞു.


“രാമന്‍ നായരെ ഇവിടെ രണ്ടുകഷ്ണം പുട്ട്.”

“കറിയെന്തു വേണം,മുട്ട, കടല,പയറുംപപ്പടവും ”,രാമന്‍ നായര്‍ പ്രതിവചിച്ചു.

“പയറും പപ്പടവും ആയിക്കോട്ടെ”.


രാമന്‍ നായര്‍ പുട്ടും പയറും അയാളുടെ മുന്നില്‍ വെച്ചു.അയാള്‍ ആഹാരംകഴിക്കാന്‍ തുടങ്ങി.ഇന്ത്യ മുഴുവന്‍ അറിയുന്ന, ഒരുപക്ഷെ കേരളത്തിലെങ്കിലും തിരിച്ചറിയപ്പെടുന്ന തന്നെ ശ്രദ്ധിക്കാതെയിരുന്ന പയ്യന്റെ ധാര്‍ഷ്ട്യത്തിലും ധിക്കാരത്തിലും അല്‍പ്പം ഈര്‍ഷ്യ തോന്നിയ കെ അത് പ്രകടിപ്പിച്ചില്ല. ഓര്‍മ്മയുടെ ഖനിയിലെവിടെയൊ ഇവന്റെ മുഖം തെളിയുന്നു. ഏതോ വിദൂരഛായയുടെ ഓര്‍മ്മയില്‍ പെട്ടെന്ന് കെ ചോദിച്ചു,


“നീയാ ചോതിപ്പറയന്റെ മോനല്ലേ ?”


തലയില്‍ ഇടിവെട്ടിയപോലെ ഒരു നിമിഷം സ്തബ്ധനായി ഇരുന്നുപോയി സുരേഷ്. മുഖം വിവര്‍ണമാകുന്നത് കഴിയുന്നത്ര മറച്ചുവെച്ചുകൊണ്ട് ,അതേ എന്ന അര്‍ത്ഥത്തില്‍ , നേരെ നോക്കാതെ ഒന്നു മൂളി. തനിക്കൊന്നും പറ്റിയിട്ടില്ല എന്ന മട്ടില്‍ കടയിലുള്ളവരെ യാദൃശ്ചികമെന്നവണ്ണം ഒന്നു പര്യവലോകനം ചെയ്തു . എല്ലാ മുക്കിലും മൂലയിലും ഇരിക്കുന്നവരുടെ മുഖങ്ങളില്‍ ഒരു മന്ദഹാസം പറ്റിയിരിക്കുന്നതായി അവന് തോന്നി. പരിഹാസത്തിന്റെ മന്ദഹാസം !! ഒരു പടുകുഴിയില്‍ വീണുപോകുന്നു താന്‍ എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ അവന്‍ തന്റെ മനസിനെ കഴിയുന്നത്ര ശാന്തമാക്കാന്‍ ശ്രമിച്ചു. ഒരു ദീര്‍ഘനിശ്വാസത്തോടൊപ്പം
അല്പം ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചപ്പോള്‍, അവനറിയാതെ അത് സംഭവിച്ചു. കെ യുടെ മുഖത്ത് രൂക്ഷമായി നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു.



“തന്റെയൊന്നും മനസ്സില്‍ നിന്നും ഇതുവരെ ജാതിയൊന്നും പോയിട്ടില്ല അല്ലെ ? ”

രംഗം വഷളാകുകയായിരുന്നു. ബഹുമാനത്തോടെയല്ലാതെ കീഴാളരുള്‍പ്പെടെ ആരും സംബോധന ചെയ്തിട്ടില്ലാത്ത അവരുടെ കെ യെ ഒരു കീഴാളപ്പയ്യന്‍ ‘താന്‍’ എന്നു വിളിച്ചിരിക്കുന്നു !!.
കേശവന്‍നായരും മാധവന്‍നായരും തുടങ്ങി കടയിലുണ്ടായിരുന്ന സര്‍വ്വ
നായന്മാരും ഷോക്കേറ്റപോലെ ചാടിയെണീറ്റു.


“എന്താടാ അഹങ്കാരി, ഈ ഇരിക്കുന്നതാരെന്ന് അറിയാനുള്ള വിവരം
നിനക്കില്ലെന്ന് മനസ്സിലായി. നീ കുറെ പടിച്ചവനാണെല്ലോ, അതിന്റെ അഹങ്കാരം ഇങ്ങോട്ടെടുക്കണ്ട” എന്നു പറഞ്ഞുകൊണ്ട് കുട്ടന്‍പിള്ളയും മറ്റ് നായന്മാരും സുരേഷിരിക്കുന്നിടത്തേയ്ക്ക് ഒരു നായകൂട്ടമെന്നവണ്ണം പാഞ്ഞടുത്തു. പക്ഷേ കെ ഇടപെട്ട് എല്ലാവരെയും തടഞ്ഞു.

“അടങ്ങൂ പിള്ളേ”, അദ്ദേഹം പറഞ്ഞു .
“ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇപ്പൊഴത്തെ തലമുറയല്ലെ.
പഴയ ശീലമനുസരിച്ച് പറഞ്ഞുപോയതാണ്. ചോതിയാണെങ്കില്‍ ഒന്നും
തോന്നില്ലായിരുന്നു. ഞങ്ങളെല്ലാം പഴയ തലമുറയില്‍ പെട്ടവരല്ലേ. ആ
രീതിയനുസരിച്ച് ‘ചോതിപ്പറയാ’ എന്നു വിളിച്ചാലേ ചോതി വിളി കേള്‍ക്കൂ.
അല്ലാതെ അതില്‍ ജാതിപരമായ യാതൊരു അര്‍ത്ഥവുമില്ല. നിങ്ങള്‍ക്കെല്ലാം വേണ്ടി കഷ്ടപ്പെട്ടിട്ടുള്ള എനിക്ക് ജാതിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ സുഹൃത്തെ ? വിഷമിക്കേണ്ട. എന്താ താങ്കളുടെ പേര് ? ”

“സുരേഷ് ” വിഷണ്ണനായി അയാള്‍ മൊഴിഞ്ഞു.

“അല്ല സഖാവെ ഇദ്ദേഹം ബ്ലോഗിലൊക്കെ ജാതിക്കും മതത്തിനും ദൈവത്തിനും നമ്മുടെ ഭാരതീയ സംസ്ക്കാരത്തിനും എതിരായിട്ടൊക്കെ കുറെ നാളായി എഴുതി വിടുന്നുണ്ട്. നേരില്‍ കാണുമ്പോള്‍ ചോദിക്കണമെന്നു വിചാരിച്ചിരിക്കയായിരുന്നു. നാട്ടില്‍ അധികം കാണാറില്ലല്ലൊ.” ചെറുപ്പക്കാരനും പുറകില്‍ വാലുവെയ്ക്കാന്‍ മറന്നുപോയവനുമായ വിജയന്‍ പറഞ്ഞു.


കെ :‌-“ഓഹോ,അങ്ങിനെയാണെങ്കില്‍ നമുക്കൊരു ചര്‍ച്ചയാക്കിക്കളയാം. എന്താ സുരേഷേ ? ”

അയാളില്‍ നിന്നും അതുവരെ ഉണ്ടായിരുന്ന അന്യത്വം ഒഴിഞ്ഞകന്നു.
“ആകട്ടെ” അയാള്‍ പ്രതിവചിച്ചു.

കെ: “ ശരി വിജയന്‍ തന്നെതുടങ്ങൂ. ബ്ലോഗില്‍ കണ്ടതിനെക്കുറിച്ചു
തന്നെയാകട്ടെ”.

വിജയന്‍: സുരേഷേ, താങ്കള്‍ ജാതി അസമത്വത്തിന്റെയും അടിമത്വത്തിന്റെയും ഉപകരണമാണെന്ന് പറയുന്നു. അതിനാല്‍ അതില്ലാതാകണമെന്നും. സമ്മതിച്ചു.ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനാണ് നിങ്ങളുടെ ശ്രമമെങ്കില്‍ , ഈ നാട്ടില്‍
ജാതി മത ഭേദമില്ലാതെ ഒന്ന് പോലെ കഴിയുന്ന ഒരു സമൂഹമായിരിക്കണമല്ലോ നിങ്ങളുടെ സ്വപ്നം?"

സുരേഷ്: "എന്ന് നിസ്സംശയം പറയാം"

വിജയന്‍: "എന്നാല്‍, എന്റെ കൈയില്‍ ജാതി വ്യവസ്ഥ അനുസരിച്ചുള്ള
സംവരണം നിറുത്തലാക്കണം എന്നാവശ്യപ്പെടുന്ന ഒരു പൊതുതാത്പര്യ ഹര്‍ജ്ജി ഉണ്ട് . നിങ്ങള്‍ അതില്‍ ഒപ്പിടുമോ?

(സമദൂരസിദ്ധാന്തത്തിന്റെ തലയായ ചങ്ങനാശ്ശേരിചിന്തൂരപ്പൊട്ട് പണിക്കരാല്‍ തയ്യാറാക്കപ്പെട്ട, ജാതി ഇല്ലാതാക്കാനും സംവരണം സാമ്പത്തിക മാനദണ്ഡത്തിലാക്കാനും ജാതിയടിസ്ഥാനത്തില്‍ സംവരണം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കീഴാളരെക്കൊണ്ട് ഒപ്പിടീക്കുന്നതിനായി ഒരു ഹര്‍ജ്ജി എല്ലാ നായന്മാരുടേയും കൈയില്‍ കൊടുത്തിട്ടുണ്ട്. ജാതി ഇല്ലാതാക്കാന്‍ പിന്നാക്കക്കാര്‍ അതില്‍ ഒപ്പിട്ട് , സംവരണം തിരസ്ക്കരിക്കുക. ഇല്ലങ്കില്‍ നിങ്ങള്‍ ജാതി വെറിയന്മാരോ വ്യാജപുരോഗമനമനോരോഗികളോ ആണെന്ന് അവര്‍
പ്രഖ്യാപിക്കും. ദയവായി സഹകരിക്കുക. ഈ ഹര്‍ജ്ജി ബൂലോകത്തുള്ളവര്‍ക്ക് സാതാനായര്‍, ഒരു ഈശ്വരവിശ്വാസിയായ നാ‍യര്‍, സവ്യസാചിമേനോന്‍, അസ്തലവിസ്തലന്‍പിള്ള, ഭാരതീയന്‍ നമ്പ്യാര്‍, മൃഗയാവിദൂഷകന്‍ നാ‍യര്‍,....തുടങ്ങിയവരില്‍ നിന്നും, ഇംഗ്ലീഷ് ഹര്‍ജ്ജി S.H.Nayar [സനാതനഹിന്ദുനായര്‍] പക്കലും ലഭ്യമാണ്. കൂടാതെ കേരളത്തിലും ഇന്ത്യയൊട്ടാകെയുള്ള ഹൈന്ദവോദ്ധാരണ, നവോത്ഥാന / രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങളിലും ലഭ്യമാണ്. ഒപ്പിട്ടുകൊടുക്കുന്ന കീഴാളര്‍ക്ക് ഗുരുവായൂര്‍ ഏകാദശിനാളില്‍ നമ്പൂരിയൂട്ടും നായര്‍ഊട്ടും കഴിഞ്ഞ് അതേ പന്തിയില്‍ വെച്ച് വിഭവ സമൃദ്ധമായ ശാ‍പ്പാട് പ്രോത്സാഹന സമ്മാനാമായി തരപ്പെടുത്തിയിട്ടുണ്ട്. )

സുരേ : “തീര്‍ച്ചയായും ഒപ്പിടാം ,അതിനു മുന്‍പ് ചില സംശയങ്ങള്‍ക്ക് സമാധാനം തരുമെന്ന് പ്രതീക്ഷിക്കുന്നു.”
വിജയ‍: “എന്തും ചോദിക്കാം.”
സു: “ ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കാന്‍ കാരണം
എന്തെന്ന് അറിയാമോ ?”


വി: “അറിയാം, ഭരണഘടന എഴുതിയുണ്ടാക്കിയപ്പോള്‍ ആ അംബ്ബേക്കര്‍
ആരോടും പറയാതെ രഹസ്യമായി പറ്റിച്ചപണിയല്ലെ.നെഹൃവിന് മുഴുവന്‍
വായിച്ചുനോക്കാന്‍ സമയം കിട്ടിക്കാണില്ല.അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കുമോ?”

തത്സമയം കെ ഇടപെട്ടു. “വിവരക്കേടു പറയാതടാ വിജയാ”

കെ: “സുരേഷേ, പണ്ടുണ്ടായിരുന്ന അസമത്വത്തിനും പീഢനത്തിനും
പരിഹാരമായും നിങ്ങളെയൊക്കെ മുഖ്യധാരയില്‍ കൊണ്ടുവരാനുമാണ്
സംവരണം. പക്ഷേ ഒരാള്‍ സംവരണം നേടിക്കഴിഞ്ഞാല്‍ അയാളുടെ മക്കളും മക്കളുടെ മക്കളും തുടര്‍ന്ന് സംവരണം കൈപ്പറ്റുന്നത് ശരിയാണോ?അത് അതേ ജാതിയിലെ താഴെയുള്ളപാവപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കലല്ലേ ഇക്കണക്കിന് നമുക്ക് സംവരണം എന്ന് നിറുത്താനാകും.?”

സു: “ശരി,സംവരണാര്‍ഹതയുള്ള ഒരു ജാതിയില്‍ നിന്നും ഒരിക്കല്‍ സംവരണം ലഭിച്ചവരും ക്രീമിലെയറുകാരും മാറിനിക്കുന്നു,ആ സമുദായത്തില്‍ ഇവരൊഴിച്ച് യോഗ്യതയുള്ളവര്‍ വേറെ ഇല്ലെങ്കില്‍ ഈ ജാതിക്കവകാശപ്പെട്ട സംവരണം കിട്ടാതെ വരില്ലേ?അത്രയും പോസ്റ്റുകള്‍ പൊതുപൂളിലാകുകയും ചെയ്യില്ലേ?അപ്പോള്‍ മത്സരശേഷിയും കഴിവുമുള്ള സവര്‍ണ്ണര്‍ക്ക് തന്നെ മുഴുവന്‍ ഒഴിവുകളും കൈക്കലാക്കാമെന്ന ഗൂഢലക്ഷ്യമല്ലേ ഇത്തരം വാദങ്ങളില്‍ ഉള്ളത് !? ക്രമേണ സംവരണം തന്നെ ഒഴിവാക്കുകയും ചെയ്യാം!!പഴയപോലെ
അധികാരവും സമ്പത്തും സമ്പൂര്‍ണ്ണമായും സവര്‍ണ്ണര്‍ക്ക് !! അല്ലേ ?”

കെ: “ അത്..ബ്ബ..ബ്ബബ്ബ..ബ്ബബ്ബ..അ.....(വിക്കുന്നു.വിക്ക് ബുദ്ധിയുടെലക്ഷണമാണ് ‍)

വി: “അപ്പോള്‍ നിങ്ങളിലെ പാവപ്പെട്ടവരെ ആരു രക്ഷിക്കും?”

സു: “സുഹൃത്തെ യഥാര്‍ത്ഥത്തില്‍ സംവരണം കൊണ്ട് മാത്രം
പരിഹരിക്കപ്പെടവുന്നതല്ല കീഴാളരുടെ പ്രശ്നങ്ങള്‍. ഈ സംസ്കാരത്തിന്റെയത്ര പഴക്കമുള്ള സങ്കീര്‍ണ്ണമായ സംഗതിയാണത്. സവര്‍ണ്ണരില്‍ വന്നു ചേര്‍ന്ന അളവറ്റ ഭൂമിയുള്‍പ്പെടെയുള്ള സമ്പത്ത് തിരിച്ചുനള്‍കാന്‍ നിങ്ങള്‍ സന്നദ്ധരാണോ ?അത് നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതാണോ? അത് ഞങ്ങളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയതാണ്. ആര്‍ഷഭാരതസംസ്ക്കാരമെന്ന പ്രത്യയ ശാസ്ത്രമുപയോഗിച്ച് ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും പറഞ്ഞ് ഭൂമിയും സമ്പത്തും ബ്രഹ്മണന്‍ കൈക്കലാക്കി. അച്ചിമാരുടെ ശേഷികൊണ്ട് അത് നായരുടെ കൈയ്യില്‍ വന്നു. ബ്രാഹ്മണ്യം ഔട്ട്!! സമ്പത്തിന്റേയും
അധികാരത്തിന്റെയും പുനര്‍വിതരണത്തിന് നിങ്ങള്‍ തയ്യാറാണോ?
അങ്ങിനെയെങ്കില്‍ കീഴാളരിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനും ആഹാരം കഴിക്കാനുമുള്ള ഭൌതിക സാഹചര്യം വന്നു ചേരും. അതിനുവേണ്ടിയും ഒരു ഹര്‍ജ്ജി തയ്യറാക്കി സവര്‍ണ്ണരെ കൊണ്ട് ഒപ്പിടീക്കാമോ? ഫ്യൂഡല്‍ വ്യവസ്ഥയും ഹൈന്ദവ പ്രത്യയശാസ്ത്രവും ചേര്‍ന്നല്ലേ ഈകൊടിയ ചൂഷണം നടത്തിയത് ? ”

കെ യും വിയും: “ അ..ബ്ബബ്ബ...ബ്ബ...ബ്ബ.... ”(വിക്ക് എന്ന അനുഗ്രഹം കൂടുതല്‍നാവുകളിലേയ്ക്ക് പടരുന്നു.)

വി: “ആട്ടെ നിങ്ങളെന്തിനാ നായന്മാരുടെ പൂര്‍വ്വചരിത്രം വിളമ്പി ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ? ”


സു: “ബ്ലോഗ്ഗില്‍ ഏത് വിഷയം ചര്‍ച്ചചെയ്താലും അവിടെ സംവരണത്തിന്റെ പ്രശ്നവും എടുത്തിടുകയും, സംവരണം കൈപ്പറ്റാന്‍ ജാതിപറയേണ്ടിവരുന്നത് ജാതി നിലനിര്‍ത്താനുള്ള വ്യഗ്രതയായും ആക്ഷേപിക്കുന്നതും നേരത്തെ പറഞ്ഞപോലെ പിന്നാക്കജാതിയിലെ കഴിവുള്ളവരെ മാറ്റിനിറുത്തിയാല്‍ ആര്‍ക്കും സംവരണം കൊടുക്കാതെ മുഴുവന്‍ തട്ടിയെടുക്കാമെന്ന സവര്‍ണ്ണ മോഹത്തിന്റെ ഭാഗം തന്നെയാണ്. സംവരണത്തിന്റെ മൂലകാരണം ഭാരതസംസ്ക്കാരമാണെന്നു ഞങ്ങള്‍ പറയുമ്പോള്‍, അത് മഹത്തരമാണെന്ന് നിങ്ങള്‍ വാദിക്കുന്നു. അപ്പോള്‍ ചീഞ്ഞളിഞ്ഞ ഈ സംസ്ക്കാരത്തിന്റെ യാഥാര്‍ത്ഥ മുഖം കാണിച്ചുകൊടുക്കേണ്ടിവരും. സനാതന ധര്‍മ്മത്തിന്റെ ഭാഗവും
വക്താക്കളുമായ നായരുടെ പൈതൃകവും, ഇന്നും ബ്രാഹ്മണ്യത്തെ
പിന്തുണക്കാനുള്ള അവരുടെ ആവേശവും കീഴാളരെ മേലാളനുവേണ്ടി
മര്‍ദ്ദിച്ചൊതുക്കിയതും സ്വന്തം സ്ത്രീകളെ ‘സംബന്ധിപ്പിച്ചും’ ഉള്ള പഴയ
കൂട്ടിക്കൊടുപ്പിന്റെ പാരമ്പര്യമാണെന്നു പറയേണ്ടിവരും, ഓര്‍മ്മിപ്പിക്കേണ്ടിവരും. കേവലം ഇരകളുടെ റോളിലായിരുന്ന നായര്‍, ബ്രാഹ്മണര്‍ തറപറ്റിപ്പോയ(അശ്ലീല ശൃംഗാരം കൂടിപ്പോയതു കൊണ്ട്) കേരളസമൂഹത്തില്‍, ബ്രഹ്മണ്യത്തിന്റെ വക്താക്കളാകുമ്പോള്‍ ഇനിയും പലതും വിളിച്ചുപറയേണ്ടിവരും. ഇരകളായിരുന്നെങ്കിലും അതൊരു സുഖമുള്ള ഏര്‍പ്പാടായിരുന്നല്ലോ ! ”


വി: “ഹ..ഹ..ഹ...അതിള്ള ചുട്ട മറുപടി ഒരു കഥയിലൂടെ ഞങ്ങടെ സവ്യസാചി തന്നല്ലോ !!! എങ്ങനുണ്ടായിരുന്നു . ഏറ്റില്ലേ? ”

സു: “ഏറ്റു .തകര്‍ത്ത് തരിപ്പണമാക്കിയില്ലേ,‘എന്‍റെ തന്തയുടെ പേര് മാധവന്‍ നായര്‍, അങ്ങേരുടെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അതിനും അപ്പുറത്തോട്ടു ഞാന്‍ ചികഞ്ഞിട്ടില്ല. അല്ലടാ കൂവേ, എന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ കൂട്ടിക്കൊടുടുപ്പുകാരനായിരുന്നു എന്ന് നിനക്കെങ്ങനെ അറിയാം.നിന്റെ നിന്റെ അപ്പുപ്പന്റെ വല്യമ്മായിയെ അങ്ങേര്‍ കൂട്ടിക്കൊടുത്തിട്ടുണ്ടോ ?’എന്നുള്ള മാധവന്നായരുടെ മറുപടി അസ്സലായിട്ടുണ്ട്. വാദി തറപറ്റി ."അനാവശ്യം പറയരുത്. "എന്നു പറഞ്ഞ് ചൂടായി. വാദി ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ വിജയന്‍ നായരെ ! ”

വി: “എങ്ങിനെ ? ”


സു: “പുരോഗമനവാദിയുടെ റോളിള്‍ ഞാനായിരുന്നെങ്കില്‍ ഇങ്ങനെ പറയും; എന്റെ അപ്പൂപ്പന്റെ വല്യമ്മായിയേയും കൂട്ടിക്കൊടുത്ത് കാണും. നായന്മാരല്ലേ!!, നമ്പൂതിരിയെ എങ്ങനെ തൃപ്തനാക്കും എന്ന് വ്യാകുലപ്പെട്ടുനടക്കുന്ന നായന്മാര്‍ അച്ചിമാരെ സന്തോഷപൂര്‍വ്വം കൂട്ടികൊടുക്കുന്നത് കൂടാതെ ഒരു വെറൈറ്റിക്കുവേണ്ടി (വെളുപ്പുകളുടെ കൂട്ടത്തില്‍ ഒരു കറുപ്പും) കീഴാളപ്പെണ്ണുങ്ങളെ ഒപ്പിച്ച് കൊടുത്തിരുന്നതിനും ചരിത്രമുണ്ടാകാം. അച്ചിമാര്‍ സസന്തോഷം കിടന്നുകൊടുത്തുകൊള്ളും (ഭൂമിയും സമ്പത്തും കൈവരുന്നകാര്യമല്ലേ.കൂടാതെ നായര്‍ക്ക്
വേലയെടുക്കാതെ നടക്കാമല്ലോ) കറുമ്പികള്‍ ജീവനില്‍പ്പേടിച്ച്
ബലാത്സംഗത്തിന് ഇരയായി നിന്നുകൊടുത്തും കാണും. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്നല്ലോ തിരുമേനിക്കും നായര്‍ക്കും!! ചിലപ്പോള്‍ നായര്‍ തന്നെ കറുമ്പികളെ ഉപയോഗിച്ചുകാണും. നായരുടെ കൈയിലുള്ളത് നമ്പൂതിരി തിന്നുമ്പോള്‍ നായര്‍ക്കും വല്ലതും ഭക്ഷിക്കേണ്ടേ!! കീഴാളരുടെ കൂട്ടത്തില്‍ വിരളമായി കാണുന്ന വെളുത്ത സന്തതികള്‍ അങ്ങനെ ഉണ്ടായതായിരിക്കാം. അപ്പോള്‍ ആരാണ്
വിജയന്നായരെ ‘വെടി ’ ?, കിടന്നു കൊടുത്തവരോ
ബലാല്‍ക്കാ‍രം ചെയ്യപ്പെട്ടവരോ ? ”


വി: “പോക്രിത്തരം പറയരുതെടാ ചെറ്റേ” .

വിജയന്‍ കൈചുരുട്ടി സുരേഷിന്റെ മുഖത്തേയ്ക്ക് ആഞ്ഞൊരിടി. അത് പ്രതീക്ഷിച്ചിട്ടെന്നവണ്ണം സുരേഷ് പാഞ്ഞുവന്ന കൈ തടഞ്ഞുകോണ്ട് , ആ കൈതണ്ടയില്‍ പിടുത്തമിട്ടു. അതിശക്തമായി ആ കൈ പിടിച്ചു തിരിച്ചു.


“ആ‍ാ‍...ആ‍ാ....” വിജയിനില്‍നിന്നും ഒരു ഞരക്കം.

“എടാ പൊലയാടി മോനെ, കൊല്ലും കൊലയുമൊക്കെ പണ്ട്. ഇന്നു തന്നാല്‍ തിരിച്ച് തരാനും അറിയാം. വേലയെടുത്ത് തഴമ്പുള്ള കൈകളാണ്. ആര്‍ഷഭാരതസംസ്ക്കാരം ഉപയോഗിച്ച് നമ്പൂതിരിയേയും നായരേയും പോലെ ഊമ്പിച്ചുതിന്ന് പരിചയമില്ല. മനസ്സിലായോടാ നാറീ..” സുരേഷ് കൈവിട്ടു. പാഞ്ഞടുത്ത മറ്റ് നായന്മാരുടെ നേരെ അയാള്‍ അലറി. “തൊട്ടുപോകരുത് , തൊടുന്നവന്റെ കുടലു ഞാനെടുക്കും.” ആ സ്ഥൈര്യത്തിനു മുമ്പില്‍ പതറിപ്പോയ നായന്മാര്‍ പിന്‍വലിഞ്ഞു.


അസ്ഥപ്രജ്ഞനായിപ്പോയ കെ യ്ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. ചാടിയെണീറ്റ കെ സമാധാനം പറഞ്ഞു. വിജയനെ അദ്ദേഹം ശാസിച്ചു. സംവാദത്തില്‍ ഇതൊന്നും ശരിയല്ല . അതുകൊണ്ട് സംഭവിച്ചതില്‍ ക്ഷമിക്കാന്‍ അദ്ദേഹം സുരേഷിനോടും പറഞ്ഞു. എല്ലാവരെയും സമാധാനപ്പെടുത്തിയ കെ യെ അവര്‍ അനുസരിച്ചു. സ്വസ്ഥാനങ്ങളില്‍ പോയി എല്ലാവരും ഇരുന്നു.

കെ ചോദിച്ചു , “ഇനി സംവാദം വേണോ !?”

സു: “ ഇത്രയും ആയ സ്ഥിതിയ്ക്ക് പറയാനുള്ളത് മുഴുവന്‍ പറയാന്‍ ഞാന്‍ തയ്യാറാണ്. ”

“സംഭവിച്ചതില്‍ ക്ഷമിക്കുക ”,വിജയന്‍ പറഞ്ഞു.

കെ: “ശരി, ഇനിയെല്ലാവരും സംയമനം പാലിക്കുക”.


സു “സവ്യസാചിയുടെ കഥയിലെ ചില കാര്യങ്ങള്‍ക്ക് കൂടി സമാധാനം പറയാം. സംവരണക്കാരുടെ മക്കള്‍ ഇപ്പോള്‍ പീഢിപ്പിക്കപ്പെടുന്നുണ്ടോ, പിന്നെന്തിന് മൂന്ന് തലമുറ മുന്‍പ് നടന്ന കാര്യത്തിന് ഇപ്പോള്‍ സംവരണം ? 3000-4000 വര്‍ഷങ്ങളിലെ അടിമത്തം കീഴാളരുടെ ആത്മവിശ്വാസത്തിലും മാനസിക ശേഷിയിലും സ്ഥായിയായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അത് അവരുടെ ജീനുകളില്‍ പോലും വ്യതിയാനം വരുത്തിയിട്ടുണ്ടാകാം. ഇതൊക്കെ 60 വര്‍ഷത്തെ സംവരണം കൊണ്ട് പരിഹരിക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ സംവരണം ഉടനടിനിറുത്തണം എന്നമുറവിളിയ്ക്ക് അടിസ്ഥാനം വല്ലതും ഉണ്ടോ ?കേരളത്തിന് വെളിയിലെ ഇന്ത്യന്‍ അവസ്ഥയെന്താണെന്ന് ഈ കൂപമണ്ടൂകങ്ങള്‍ക്കറിയില്ല. ഇവനൊക്കെ പത്രവും ആനുകാലികങ്ങളൊന്നും വായിക്കാറില്ലേ? പറഞ്ഞാല്‍
തലയില്‍ക്കയറണ്ടേ ! അല്ലെങ്കില്‍ സ്വാര്‍ത്ഥതമൂലം അങ്ങിനെ നടിക്കുന്നു.
അല്ലെങ്കില്‍ തന്നെ ഇന്ത്യയുടെ സാംസ്ക്കാരവും ചരിത്രവും മനസിലാക്കിയ
സവര്‍ണ്ണന്മാര്‍ തന്നെയാണ് സംവരണം അനുവദിച്ചത്. ചരിത്രജ്ഞാനമില്ലാത്ത ‘ബൂലോകനാ‍യ’ന്മാര്‍ കുരച്ചുകൊണ്ടിരിക്കട്ടെ. ”


എന്തോ പറയാനാഞ്ഞ വിജയന്‍ അത് തുടങ്ങാനാവാതെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ ബ....”

സു : “ ജാതിചിന്തയില്ലാത്ത നവീന ‘ രാമന്‍നായന്മാര്‍ ’ഒരു രസത്തിനു വേണ്ടി മാത്രം മക്കളുടെ പേരിന് പിറകില്‍ ജാതിവാലിടും, ആ അക്കൌണ്ടില്‍ ജാതിമാഹാത്മ്യം വിളംബരം ചെയ്യാനൊന്നുമല്ല അല്ലേ, അവമതിക്കപ്പെടാത്ത ഒരു വാലും ചേര്‍ക്കാനില്ലാത്ത കീഴാളക്കുട്ടി സംവരണം കൈപ്പറ്റുന്നതിലാണ് വിഷമം. വിജന്നായരുടെ മോളുടെ പേര്‍ ‘ വിജയലക്ഷ്മി .V.നായര്‍ ’ എന്നല്ലേ? ഇത്ര കഷ്ടപ്പെട്ട് പേരിട്ടത് തമാശക്കോ അതോ അറിയാതെയോ ?”


വി : “അറിഞ്ഞുതന്നെ. ഞങ്ങളുടെ ജാതിപ്പേര്‍ ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് ?അതില്‍ ജാതി ചിന്തയൊന്നുമില്ല.”


സു : “ വിജയന്നായരുടെ സഹോദരി, ഉദ്യോഗസ്ഥനായ ഒരു കീഴാളനുമായി സ്നേഹത്തിലാണെന്നു കരുതുക. അയാള്‍ സാമ്പത്തികമായും സാംസ്ക്കാരികമായും നിങ്ങളേക്കാള്‍ നല്ല നിലവാരത്തിലാണെങ്കില്‍ നിങ്ങളവളെ വിവാഹം ചെയ്തു കൊടുക്കുമോ? ”

വി : “ചത്താലും ഒളിച്ചോടിപ്പോയാലും നടക്കില്ല, നായര്‍ക്ക്
മേലോട്ടുള്ളാവരാണേല്‍ നോക്കാം.”


സു: “ അപ്പോള്‍ ജാതി നിങ്ങള്‍ക്ക് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുക.”


വി : “പക്ഷെ പണ്ടത്തേപ്പോലെ പീഢനങ്ങളൊന്നുമില്ലല്ലോ, പിന്നെന്തിന് സംവരണം ?”

സു: “ഇതിന്റെ മറുപടി മുന്‍പേ പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജാതിസംവരണം ആവശ്യപ്പെട്ടതാര് ? വിജന്നായര്‍ക്കറിയാമോ ?”

വി: “ഇല്ല.”

സു: “നായര്‍. പരദേശിബ്രാഹ്മണര്‍ തിരുവിതാംകൂറിലെ സമ്പൂര്‍ണ്ണ
ബ്യൂറോക്രാറ്റുകളായിരുന്ന കാലം!! പിന്നോക്കാവസ്ഥയൊന്നും അനുഭവിക്കാതെ നായര്‍ ‘ചൂട്ട് തെളിച്ച് ’ മദിച്ച്പുളഞ്ഞ് നടന്ന അന്തക്കാലത്ത് ഉദ്യോഗങ്ങള്‍ മാത്രം നമ്പൂതിരി ആര്‍ക്കും കൊടുത്തില്ല. അത് കിട്ടാന്‍ വേണ്ടി ശൂദ്രമഹാസഭയുണ്ടാക്കി, ചോവന്റെയും മുസ്ലിമിന്റേയും കൂടി ഒപ്പ് ചേര്‍ത്ത് മലയാളിമെമ്മോറിയല്‍ എന്ന ദയാഹര്‍ജ്ജി കൊടുത്ത് സംവരണം നായര് മാത്രം നേടിയെടുത്ത കാര്യം അറിയാമോ? അന്ന് ജാതി സംവരണം ഒരു തെറ്റല്ലാ‍യിരുന്നു. ഇപ്പോള്‍ തെറ്റാണെന്നു പറഞ്ഞാല്‍ അതിന് മറുപടി പറയണോ വിജയന്നായരെ ?”

വി: “അത് ...അത്... പിന്നെ... വേണ്ട,... മനസിലായി .”


സു: “പിന്നെ സംവരണം വഴി കിട്ടിയ ജോലി അവന്‍ താഴ്ന്ന
ജാതിക്കാരനാണെന്ന ബോധം അവനിലും മറ്റുള്ളവരിലും ഉണ്ടാക്കുമത്രേ !
അതുകൊണ്ട് നീ സംവരണം ഉപേക്ഷിക്കൂ. നല്ല ഭഗവത്ഗീത. അത് മാറ്റിവെച്ചു പൂട്ടിയാല്‍ മതി. സംവരണം ആരുടേയും പിതാവിന്റെ മുതലില്‍ നിന്നല്ല തരുന്നത്. അറിയാമെങ്കില്‍ പറയൂ ഏത് പൈതൃകസ്വത്താണ് ഞങ്ങള്‍ തട്ടിയെടുക്കുന്നത് ? യുഗങ്ങളായി തട്ടിയെടുത്തതിന്റെ ഒരംശം മാത്രമാണ് തിരിച്ച് കൈപ്പറ്റുന്നത് . അതുകൊണ്ട് സംവരണം ആരുടെയും ഔദാര്യമല്ലെന്നും അത് കൈപ്പറ്റുമ്പോള്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തിപ്പിടിക്കണമെന്നും ഞങ്ങളുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കോളാം. മേല്‍ ജാതിക്കാരന് സംവരണം
പറ്റുന്നവനെക്കാണുമ്പോള്‍ ഉത്ക്കര്‍ഷബോധം തോന്നുന്നുണ്ടെങ്കില്‍ അത്
അട്ടഹസ്സിച്ചും കുരച്ചും തീര്‍ത്തോട്ടേ. ”


വി: “അത് പറയാന്‍ പറ്റില്ല...ബ്ബ്ബ്ബ്ബ്ബ്...അല്ല..ആരുടെ മുതലാണെന്ന്‍!!”

കെ: “ബ്ബ്ബ്ബ്ബ്ബ്ബബ.........”


സു: “സംവരണമില്ലാതെ കയറി വന്നവരേയും സംവരണത്തിന്റെ കണക്കില്‍ പെടുത്തി വെട്ടിപ്പ് നടത്തി പറ്റിച്ചുകൊണ്ടിരിയ്ക്കയായിരുന്നല്ലോ യശമാനന്മാര്‍. അവരെക്കാണുമ്പോള്‍ എന്തെല്ലാം പഴം ചൊല്ലുകളാണ് നിങ്ങളുടെ വായ്ത്താരിയില്‍ ,‘തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട്, പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരുമോ,അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ ....അങ്ങിനെ..അങ്ങിനെ ’, കീഴാള അപകര്‍ഷബോധത്തെ അടയാളപ്പെടുത്താന്‍ !! ”

കെ: “ബ്ബ്ബ്ബ്ബ്ബ്ബ്ബ്.........”


സു: “ ഇപ്പോള്‍ ജാതി കാണാനേയില്ല എന്നാണെല്ലോ നായന്മാരുടെ മുറവിളി. ദേവസ്വം ബോര്‍ഡില്‍ സവര്‍ണ്ണന്മാര്‍ ഹിന്ദുമതത്തിലെ എല്ലാ കീഴ് ജാതിക്കാര്‍ക്കും അര്‍ഹമായ വിഹിതംകൊടുക്കാത്തതെന്ത് ?
ദേവസ്വംക്ഷേത്രങ്ങളില്‍ വേദമന്ത്രാദികള്‍ പഠിച്ച എല്ലാജാതിക്കാരേയും
പൂജാരിയാക്കാത്തതെന്ത് ? ഇപ്പോള്‍ ഹിന്ദുമതത്തില്‍ അസമത്വമെല്ലാം
അവസാനിപ്പിച്ചിരിക്കുകയല്ലെ നായന്മാര്‍ ”


വി: “അ....അത്....അത്.....പറ്റില്ല.”


സു: “അപ്പോള്‍ ജാതിയുണ്ട് ,ഉച്ചനീചത്വവും ഉണ്ട് .”

വി: “കുറച്ചോക്കെ,അത് പതിയേ മാറിക്കൊണ്ടിരിക്കയല്ലേ!! ”


സു: “അല്ല സഖാവ് കെ, താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ, താങ്കള്‍ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന, സോഷ്യലിസം നടപ്പാക്കാനുദ്ദേശിക്കുന്ന വിപ്ലവപാര്‍ട്ടിയുടെ നേതാവല്ലേ, വ്യക്തി ജീവിതത്തില്‍ താങ്കള്‍ക്ക് ജാതി എത്രമാത്രം ഒഴിച്ചു നിര്‍ത്താനായിട്ടുണ്ട് ? ”


കെ : “എന്റെ ജീവിതം തന്നെയല്ലേ അതിന്റെ തെളിവ് ”


സു : “നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ നേതാവാ‍യിരുന്ന കെ.വേണുപോലും ഒരു തൊഴിലാളി സ്ത്രീയെ മിശ്രവിവാഹം ചെയ്ത് മാതൃകകാട്ടിയപ്പോള്‍, വലിയ വിപ്ലവകാരിയായ താങ്കള്‍ക്കതിന് കഴിഞ്ഞില്ല. നമ്പൂരിയെ തന്നെ വിവാഹം കഴിച്ചു.”


കെ : “അ..അ..ബ്ബബ്ബ...ബ്ബബ്ബ്ബ്ബ്.....അത്...., അത് ഞാന്‍ , വിവാഹത്തെക്കുറിച്ച് ഗൌരവമായി ആലോചിച്ചിരുന്നില്ല. അമ്മയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കാനാവാത്തതുകൊണ്ട് അവര്‍ക്കിഷ്ടപെട്ട പെണ്ണിനെ ഞാന്‍ കെട്ടി. മാതാവിന്റെ ആഗ്രഹത്തിന് എതിരു നില്‍ക്കണമായിരുന്നോ, എന്റെ ജീവിതം അറിയാവുന്നവര്‍ ഇങ്ങനെയൊന്നും പറയില്ല.”


സു : “ അപ്പോള്‍ താ‍ങ്കളുടെ മക്കളുടെ കാര്യത്തിലോ, അവരെല്ലാം സ്വജാതിയില്‍ നിന്നുതന്നെ വിവാഹം കഴിച്ചു. മക്കളുടെ മക്കളും അങ്ങനെ തന്നെ. ഇവരിലേക്കൊന്നും ആദര്‍ശവും വിപ്ലവബോധവും പകരാ‍ന്‍ തങ്കള്‍ക്കായില്ലേ !? താങ്കളെപ്പോലുള്ളവരുടെ ആഹ്വാനവും എഴുത്തും മറ്റുള്ളവര്‍ മാതൃകയാക്കണം, സ്വന്തം ജീവിതം മാതൃക കാണിക്കാനുള്ളതല്ല അല്ലേ ? ”

കെയുടെ മുഖം ചെറുതായി മ്ലാനമായി. അവിടെ കോപത്തിന്റെ മിന്നലാട്ടം! മഹാത്യാഗമായി അംഗീകരിക്കപ്പെട്ടിരുന്ന തന്റെ ജീവിതത്തേയും നിശിതമായി വീക്ഷിക്കുന്ന ഒരു ലോകമുണ്ടെന്ന് മനസിലാക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. എങ്കിലും വിമ്മിഷ്ടം കഴിയുന്നത്ര പുറത്ത് കാട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കെ പറഞ്ഞു,
“ അ..അ..ബ്.. ബ്..സ... സംഭവബഹുലമായ എന്റെ ജീവിതത്തില്‍ മക്കളെ ശ്രദ്ധിക്കാനൊന്നും എനിക്ക് സമയം കിട്ടിയില്ല ”പറഞ്ഞ ഉത്തരത്തില്‍ കെ യ്ക്ക് തന്നെ തൃപ്തി വന്നില്ല. ജാതിയുടെ വിടാപ്രേതം തന്റെയുള്ളിലും ഉണ്ടെന്ന് സമ്മതിച്ചുപോയ മനോഭാവമായിരുന്നു ആ മുഖത്ത്. അത് വായിച്ചറിഞ്ഞ സുരേഷ് കൂടുതല്‍ വേദനിപ്പിക്കേണ്ട എന്നു കരുതി.”


സു : “ആട്ടെ ജനസംഖ്യാനുപാതത്തില്‍ സംവരണത്തിന്റെ കണക്കെടുത്താല്‍ കേരളത്തിന്റെ ജനസംഖ്യയില്‍12% വരുന്ന നായന്മാരല്ലേ ക്ലാസ്‌‌‌-1, 2 ഉള്‍പെടെയുള്ള മേഖലകളിലെ 28% - മാനം തൊഴിലും കൈയടക്കിവച്ചിരിക്കുന്നത്.(അതിനേക്കാള്‍ കൂടൂതല്‍ സവര്‍ണ്ണ കൃസ്ത്യാനി കൊണ്ടൂപോയി .അതില്‍ നായന്മാര്‍ക്ക് എതിപ്പില്ല.) ഇവിടെയൊക്കെ കീഴളന്റെയും പിന്നോക്കക്കാരന്റെയും പ്രാതിനിധ്യം പരിതാപകരമാണ്. എന്നിട്ടും നായാരാതികള്‍ കരയുന്നത് അത്യാര്‍ത്തിയല്ലേ? എവിടെയാണ് ഇവറ്റകള്‍ക്ക് നഷ്ടം വന്നത് ? നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ജസ്റ്റീസ്
K.രാ‍ജേന്ദ്രബാബുക്കമ്മിറ്റി റിപ്പോര്‍ട്ടും പരിശോധിച്ച് പറയുക. എന്നിട്ടും എന്തെല്ലാം കുതന്ത്രങ്ങള്‍ പയറ്റിയാണ് ബാക്കിയുള്ളതും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ”


കെ : “ ശരിയാണ് ,സമ്മതിച്ചു.”

സു : “ആളോഹരി ഭൂമിയും,സമ്പത്തും പരിശോധിച്ചാല്‍ ദളിതാവസ്ഥയില്‍ കഴിയുന്ന നായര്‍ സമൂഹം എവിടെയാണ് ഉള്ളത് ?ഏത് അവര്‍ണ്ണ സമുദായത്തേക്കാള്‍ പിറകിലാണ് നായര്‍ പോകുന്നത് ? ഇനി ഒരു കാര്യം തീര്‍ത്തു പറയാം; ആര്‍ഷഭാരതസംസ്ക്കാരം, സനാതന ധര്‍മ്മംതുടങ്ങിയ വൃത്തികേടുകളുടെ ശത്രുക്കളാണ് ഞങ്ങള്‍. ഇവയുടെയൊക്കെ വക്താക്കളായി ആരു വന്നാലും അവരെയും എതിര്‍ക്കേണ്ടിവരും. നായര്‍ വന്നാല്‍ നായരുടെ ചരിത്രവും തുറന്നു കാണിക്കും. ബ്ലോഗ്ഗില്‍ ‘അനന്തപുരിയിലെ നീചാധിപന്‍ ’എന്ന പോസ്റ്റില്‍ കീഴാളരാഷ്ട്രീയം ചര്‍ച്ചയ്ക്ക്ക്ക് വച്ചപ്പോള്‍,അവിടേയും ബന്ധമില്ലാത്തിടത്തൊക്കെയും സംവരണ പ്രശ്നം എടുത്തിട്ട് നായരുടെ മനസിലെ ‘സംവരണവിഷം’ പുറത്തു കാണിച്ച് ,സ്വയം ശത്രുസ്ഥാനത്ത് അവരോധിതരാകുകയിരുന്നു നായന്മാര്‍. അവസാനം നായരുടെ തന്തയ്ക്ക് പറയുന്നവനാക്കി ‘പുരോഗമനവാദി’യെന്ന കീഴാളകഥാപാത്രത്തെയും സൃഷ്ടിച്ച്
അവഹേളിച്ചതിനാലാണ് ഇത്രയും പറയേണ്ടിവന്നത്. ഇനിയും വല്ലതുംപറയാനുണ്ടോ ? ഉണ്ടെങ്കില്‍ ഇനിയും കഥതുടരാം എന്താ...? ”


വി : (കീഴോട്ട് കുനിഞ്ഞിരിന്നു). “ഇല്ല, എനിക്ക് ഒന്നും പറയാനില്ല. ”

കെ : “പോട്ടെ , സാരമില്ല , ഇതൊക്കെ ഒരു സംവാദമല്ലേ .ശരി സുരേഷേ എന്നോട് വിരോധമൊന്നും ഇല്ലല്ലോ ? ”


സു : “എനിക്കെന്തു വിരോധം ! എന്നാല്‍ അടിയന്‍ വിട വാങ്ങട്ടെ .ഇനി ഒന്നും ചോദിക്കാനില്ലേ ?”


വി: ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് .“ഇല്ല ഒന്നുമില്ല”.


സുരേഷ് പോകുന്നതും നോക്കി ആശ്വാസത്തോടെ ഇരുന്നു കെ യും
നായര്‍സര്‍വാണികളും,നിശബ്ദരായി, മരണവീട്ടിലെന്ന പോലെ!!!...

( ശുഭം )

സമര്‍പ്പണം : ഭാരത സംസ്ക്കാരവാദികളും നായര്‍ സ്വത്വാഭിമാനികളുമായ ബ്ലോഗ്ഗിലെ നായര്‍സനാതനികള്‍ക്ക്.


ചൊവ്വാഴ്ച, ജൂൺ 09, 2009

നായരെന്തു പിഴച്ചു ?!

കൂതറ അവലോകനത്തിലെ നായരെന്ത് പിഴച്ചൂ എന്ന പോസ്റ്റിന് ഒരു പ്രതികരണം
ആര്‍ഷഭാരതീയരെ,സനാതനികളെ,നിങ്ങളില്‍ ഏറ്റവും തഴ്ന്നവരായ ശൂദ്രരരുടെ കേരള പ്രതിനിധികളായ , പീഢിതരായ സര്‍വ്വമാനനായന്മാരെ,
‘ജാതി ഇന്ന് കേരളത്തിന്റെ ജീവിതത്തില്‍ ഒരു
പ്രശ്നമല്ലെന്നും,അത് അധ:കൃതന്റെ മനസ്സിലെ വരട്ടുചൊറിയാണെന്നും
സംവരണം പറ്റാന്‍ അവരത് ചൊറിഞ്ഞുകൊണ്ടിക്കുമെന്നും അല്ലാത്തപ്പോള്‍
ആരും കേറി ജാതിചൊറിയരുതെന്ന് ശഠിക്കുകയും ചെയ്യും.’
എന്നതാണെല്ലോ അധമന്മാരെക്കുറിച്ചുള്ള നിങ്ങളുടെ പൊതുപരാതി.
1) കുറച്ചുനാള്‍ മുന്‍പ് കട്ടപ്പനയിലെ ഒരു ക്ഷേത്രത്തില്‍ നിന്നും ദളിത്
പൂജാരിയെ RSS-കാര്‍ തല്ലിയോടിച്ച കാര്യം നിങ്ങളെല്ലാം പത്രത്തില്‍
വായിച്ചിരിക്കും.
2) പാലക്കാട്ടെ മുതലമടയില്‍ ചക്ലിയാന്മാര്‍ക്ക് ബാര്‍ബര്‍ഷാപ്പുകളില്‍
മുടിവെട്ടാന്‍ അനുവാദമില്ലാത്തതും അവര്‍ക്ക് ചായക്കടയില്‍ പ്രത്യേകം
സ്റ്റീല്‍ ടംബ്ലറിലെ ചായകൊടുക്കൂ എന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും വിവാദമായതും ഓര്‍ക്കുന്നുണ്ടാകും. ഇത് ഇന്നും തുടരുന്നു.
3) ശാസ്താംകോട്ടയില്‍ പോലീസുകാര്‍ ദളിതനെ മലം തീറ്റിച്ച വിവാദസംഭവം.
(സമാനമായ കേസുകള്‍ കൂടെക്കൂടെ ഇവിടെയും ഇന്ത്യയൊട്ടാകെയും
അരങ്ങേറുന്നുണ്ട്.)
4) കേരളത്തിലങ്ങോളമിങ്ങോളം എവിടെയൊക്കെ ശക്തിസ്വാധീനമുണ്ടോ
അവിടെയൊക്കെ ആഢ്യത്വവും ജാതിമാഹാത്മ്യവും വിളംബരം ചെയ്യുകയും
അവര്‍ണ്ണരെ പീഢിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മനുഷ്യാവകാശക്കമ്മീഷന്‍
റിപ്പോര്‍ട്ടുകളും പോലീസ് കേസുകളും പരിശോധിച്ചാല്‍ മതി.(പ്രത്യേകിച്ചും
ഗ്രാമപ്രദേശങ്ങളില്‍)
5) ഹിന്ദുമതം അതിലെ എല്ലാ ജാതികള്‍ക്കും തുല്യസ്ഥാനവും
തുല്യാവകാശങ്ങളും കൊടുക്കുമെങ്കില്‍ ,പൂജാവിധികളും മന്ത്രതന്ത്രാദികളും
വേദാന്തവും പഠിച്ച അബ്രാഹ്മണരെ(നായരുള്‍പ്പെടെ)
ദേവസ്വത്തിന്റെതുള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരാ‍ക്കുന്നതില്‍
ഏറ്റവും കൂടുതല്‍ എതിര്‍പ്പ് യോഗക്ഷേമസഭയോടൊപ്പം NSS -ഉം
പ്രകടിപ്പിച്ചതെന്തിന് ?. ജ്ഞാനമുള്ള ഏത് ജാതിക്കാരനും
ബ്രഹ്മണനെന്നല്ലേ വയ്പ്. ബ്രാഹ്മണത്വം ജന്മാവകാശമോ?
ജ്ഞാനാര്‍ജ്ജിതമോ?
6) ഇന്ന് ജാതിമതചിന്തകള്‍ ,പുതിയ തലമുറയില്‍ അതിശക്തമായിതിരിച്ചു
വരുന്നു എന്നതിന് തെളിവാണ്, ഇപ്പോള്‍ കുട്ടികളുടെ പേരിന് പിമ്പില്‍
ജാതിമാഹാത്മ്യ വാലുകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മന്നത്ത്
പത്മനാഭനും മറ്റും നവോത്ഥാനചിന്തയുടെ ഭാഗമായ ഉപേക്ഷിച്ച സാധനമാണ് അധോഗമനത്തിന്റെ ഇക്കാലത്ത് വീണ്ടും
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
7) കേരളത്തില്‍ RSS,BJP,മറ്റു ഹൈന്ദവസംഘടകള്‍ ഇവയുടെയൊക്കെ
സംഘാടകരിലും നേതാക്കളിലും ഭൂരിപക്ഷവും, ന്യൂനപക്ഷമായ
സവര്‍ണ്ണരായതെങ്ങിനെ ? വര്‍ത്തമാന സമൂഹത്തില്‍ ജാതി
സജീവമാണെന്ന് മേല്‍ ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. ഇനിയുമുണ്ട് ആയിരമായിരം ഉദാഹരണങ്ങള്‍. ഹിന്ദുമതം ഉള്ളടത്തോളം ജാതി നിലനില്‍ക്കും. കാലത്തിനനുസരിച്ച് പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍.
ലോകത്തിലെ ഏറ്റവും വൃത്തികെട്ട, ഹീനമായ ,പൈശാചികമായ ,ക്രൂരമായ
ഹിന്ദുമതത്തെ തകര്‍ത്തുകൊണ്ടുമാത്രമെ ജാതി ഇല്ലാതാക്കാനും സാര്‍വത്രികമായ പുരോഗതി നേടാ‍നുമാകൂ.
ഇന്ന് വര്‍ദ്ധിത വീര്യത്തോടെ പുനരാനയിച്ചു കൊണ്ടിരിക്കുന അന്ധവിശ്വാസങ്ങളില്‍ ; ക്ഷേത്രാചാരാനുഷ്ഠാനങ്ങളിലും
യാഗയജ്ഞാദികളിലും നേതൃത്വപരമായ പങ്കു വഹിക്കുന്നത് നായര്‍ സമുദായമാണ്. ജാതിമാഹാത്മ്യം ഉറപ്പിച്ചെടുക്കുന്നതിന് അവര്‍
പ്രതിലോമഹൈന്ദവമൂല്യങ്ങളെയും മാമൂലുകളെയും താങ്ങുമ്പോള്‍
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലെ വെറും ശൂദ്രരായ അവര്‍ പിന്തുടര്‍ന്നിരുന്ന ലജ്ജാകരമായ , മൃഗതുല്യമായ, സ്വയം അനുഭവിച്ചിരുന്ന പാരമ്പര്യം ഓര്‍മ്മിപ്പിക്കേണ്ടിവരും.അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല. സ്വന്തം ‘ജാതി’, മേന്മയുടെയും മാഹത്മ്യത്തിന്റെയും മുദ്രയല്ലെന്നും അതുപേക്ഷിച്ച് മനുഷ്യനായിത്തീരുവാനുള്ള വിനയം തോന്നിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ അതിന് ശ്രമിക്കുന്നത്. ഒപ്പം ഹൈന്ദവമൂല്യങ്ങളെ ഒന്ന് മനസ്സിലാക്കാനും.
മരുമക്കത്തായ സമ്പ്രദായം നിലനിര്‍ത്തിയിരുന്ന രണ്ടു
ജാതികളാണ് നായരും നമ്പൂതിരിയും‍. മറ്റെല്ലാ ജാതികള്‍ക്കും മക്കത്തായമായിരുന്നു. സ്വന്തം വീട്ടില്‍ മക്കള്‍ക്ക് തങ്ങളുടെ അച്ഛനാരാണെന്ന് അറിയാനുള്ള ഭാഗ്യം ഇല്ലായിരുന്നു.ഭാര്യയുടെ(അച്ചി) വീട്ടില്‍ വല്ലപ്പോഴും വന്നുപ്പോകുന്നയാള്‍ മാത്രമാണ് ഭര്‍ത്താവായ നായര്‍. കുട്ടികളുടെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത് അച്ഛന് പകരംഅമ്മാവനായിരുന്നു.കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തില്‍
അവകാശമില്ലായിരുന്നു. സ്വന്തം നാ‍യരെ നിസ്സാര കാര്യത്തിനുപോലും
ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഇതു കൂടാതെ
അച്ചിയെ ഇഷ്ടപ്പെടുന്ന ഏത് ബ്രാഹ്മണനും ഇവരുമായി ‘സംബന്ധം’
കൂടാമായിരുന്നു. രാത്രിയില്‍ ചൂട്ടും കത്തിച്ച് പിടിച്ച് മുന്‍പെ നടക്കുന്ന
കാര്യസ്ഥന്‍നായര്‍, നമ്പൂതിരിയെ അദ്ദേഹത്തിന്റെ പൂതിക്കനുസരിച്ചുള്ള
അച്ചി വീട്ടിലേയ്ക്ക് സംബന്ധത്തിനായി എഴുന്നള്ളിക്കുമായിരുന്നു.ഒരുപക്ഷേ
അത് സ്വന്തം അച്ചിയുടെ അടുക്കലേക്കുമാകാം !! അച്ചിവീട്ടിലേക്ക് വരുന്ന
‘ഭര്‍ത്തവുനായര്‍’ വീടിന്റെ തിണ്ണയില്‍ സ്വന്തം പായും തലയിണയും കണ്ടാല്‍
ആരോ നമ്പൂരിസംബന്ധക്കാരന്‍ അകത്തുണ്ടെന്ന് മനസ്സിലാക്കി സ്ഥലം
വിട്ടുകൊള്ളണം.വെണ്മണിക്കവികളുടെ ‘അച്ചിചരിതങ്ങള്‍’ കേട്ടിട്ടില്ലേ!
ഉണ്ണിയച്ചിചരിതം,ഉമയമ്മയച്ചിചരിതം,അമ്മുവച്ചിചരിതം...അങ്ങിനെ
അങ്ങിനെ. അച്ചിമാരുടെ പ്രകടനത്തില്‍ നിര്‍വൃതിയടഞ്ഞ് ആഹ്ലാദ
ചിത്തരായി മതിമറന്നെഴുതിവിട്ട വെണ്മണി നമ്പൂര്യാരുടെ
ശൃംഗാരശ്ലോകങ്ങളെല്ലാം അശ്ലീലസാഹിത്യത്തിന്
ഉത്തമോദാഹരണങ്ങളത്രേ ! പക്ഷെ പയ്യെപ്പയ്യെ അച്ചിമാര്‍
പ്രകടനവൈഭവത്തോടോപ്പം നമ്പൂരിമാരുടെ സ്ഥലവും സ്വത്തും
കൈക്കലാക്കിപ്പോന്നു. കേരളത്തില്‍ നമ്പൂതിരി സമുദായം
ക്ഷയിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഇതുകൂടിയാണെന്ന്
ഓര്‍ക്കുക;അവരുടെ സ്ഥാനത്ത് നായര്‍ ശക്തരായതും!.ഓ.ചന്തുമേനോന്റെ
‘ഇന്ദുലേഖ’എഴുതപ്പെടുന്ന കാലത്തൊക്കെ നിലനിന്നിരുന്ന വ്യവസ്ഥിതി
ഇതായിരുന്നു(1889) .സൂരിനമ്പൂതിരിപ്പാടുമായുള്ള ‘സംബന്ധ’ത്തില്‍ നിന്നും
ഒഴിഞ്ഞു നിന്ന ഇന്ദുലേഖ ഒരു സാമൂഹിക വിപ്ലത്തിന് തുടക്കം
കുറിക്കുകയായിരുന്നു.നായര്‍ സമുദായത്തിലെ ചീഞ്ഞളിഞ്ഞ ഈ
സംസ്ക്കാരത്തിനെതിരെ ഒരുപാട് നായര്‍ യുവാക്കള്‍ കലാപം നടത്തിയാണ്
സമുദായം ഈഅവസ്ഥയെ തരണം ചെയ്തത്.
ആര്‍ഷഭാരതസംസ്ക്കാരത്തെക്കുറിച്ച് തൊണ്ടപൊട്ടിയലറുന്ന
സനാതനികളെ , പറയൂ ഇതിനെക്കാള്‍ മൂല്യവത്തായ നിങ്ങളുടെ ധര്‍മ്മവും
സംസ്ക്കാരവും ഏതായിരുന്നു ?, എന്തായിരുന്നു? എന്നായിരുന്നു?ഉണ്ടെങ്കില്‍
പറയൂ !!. ആര്‍ഷഭാരതികളെ നിങ്ങള്‍ ഗര്‍വ്വോടെ കൈതണ്ടയില്‍ കെട്ടുന്ന
വര്‍ണ്ണച്ചരടുകളും ഏലസ്സുകളും കുങ്കുമക്കുറികളും തറവാടിന്റെ
അഭിമാനചിഹ്നങ്ങളായ ഓട്ടുവിളക്കും നിലവിളക്കും കിണ്ടിയും കോളാമ്പിയും
കസവുസാരിയൊന്നുമായിരുന്നില്ല നിങ്ങളുടെ സംസ്ക്കാരം.!!
വേദോപനിഷത്തുക്കലും പുരാണങ്ങളും ഇതിഹാസങ്ങളും എത്രയോ
നികൃഷ്ടവും നീചവും മനുഷ്യവിരുദ്ധവുമായിരുന്നെന്നും
പരിശോധിക്കേണ്ടതുണ്ട്. ചരിത്രബോധമില്ലതെ ഭാരതീയ പൈതൃകം(India
Heritage) ചുമന്നു നടക്കുന്നവര്‍ മലത്തില്‍ മുങ്ങി നാറ്റമെന്തെന്ന് അറിയാന്‍ പറ്റാതായിരിക്കുന്ന അവസ്ഥയിലാണ്. അതിനാല്‍ ദുരഭിമാനജാതി മുദ്രകള്‍വലിച്ചെറിയൂ!. മനുഷ്യരാകൂ!.

ശനിയാഴ്‌ച, മേയ് 30, 2009

അനന്തപുരിയിലെ നീചാധിപനെക്കുറിച്ച് !!(പ്രതികരണം)

            കൂതറ അവലോകനത്തില്‍ ചാര്‍വാകചിന്തകളിലൂടെ വന്ന “നീചാധിപന്‍” എന്ന അസംബന്ധം ഭാരതസംസ്കാരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് , ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ ? ഒന്നു പരിശോധിക്കാം.

                 ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനവും പൌരാണികവുമായ  ഒരു സംസ്ക്കാരത്തെക്കുറിച്ച് , ഇത്രയും ആത്മാഭിമാനമില്ലാതെ നിന്ദിച്ച് എഴുതുകയും പറയുകയും ചെയ്യുന്നത്  ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇന്ന് ലോകത്തിന് മുഴുവന്‍ മാതൃകയായിരിക്കുന്ന സനാതന സംസ്ക്കാരത്തിന്റെ, ഭാരതീയ ആത്മീയതയുടെ മിച്ചമൂല്യം,നമുക്ക് നേടിത്തന്ന നേട്ടങ്ങളില്‍ ചിലതെങ്കിലും ഒന്ന് വിലയിരുത്തൂ.

                 ലോകരാഷ്ട്രങ്ങളുടെയിടയില്‍ അഴിമതിയുടെ റാങ്കിംഗില്‍ ഏഴാമത്  സ്ഥാനത്തെങ്കിലും എത്തിച്ചേരാന്‍ നമുക്കായില്ലെ. ഇത് സനാതന സംസ്ക്കാരത്തിന്റെ അവശേഷിപ്പല്ലേ !?
 
                  ഒരു മൃഗശാലയിലെന്ന പോലെ വൈവിധ്യമാര്‍ന്ന എത്രതരം ജാതിയിലുള്ള  മനുഷ്യരെ ഭാരതം സൃഷ്ടിച്ചു. അവരെ ഭഗവാന്റെ ഇച്ഛപ്രകാരം പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍  ദോഷമുള്ളവരുമായി നാം പരിപാലിച്ചുപോന്നെങ്കിലും മുസ്ലിംങ്ങളുള്‍പ്പെടെയുള്ള  വൈദേശീകപരിഷകളുടെ വരവും ഇടപെടല്‍ മൂലവുമാണ്  നമുക്കിത്  വ്യതിയാനമില്ലാതെ നിലനിര്‍ത്താനാകാതെ പോയത്.എന്നിട്ടും ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ലോകത്തിലെ ഏത് സംസ്കൃതിയ്ക്കാണ് എത്രയും ഉന്നതമായ ഒരു ആത്മീയ പ്രത്യയശാസ്ത്രം തകരാതെ നിലനിര്‍ത്താനായത്.!?

                   ജ്യോത്സ്യം,വാസ്തുശാസ്ത്രം,ആയുര്‍വേദം,ഗൌളിശാസ്ത്രം,മഷിനോട്ടം,ഹസ്തരേഖ,
പക്ഷിശാസ്ത്രം ഇവയോടൊക്കെ കിടപിടിച്ചുനില്‍ക്കാന്‍ കഴിയുന്ന എന്ത് വിദ്യയാണ് വിദേശിയുടെ സയന്‍സ് ഉള്‍പ്പെടെയുള്ള സമ്പ്രദായങ്ങള്‍ക്ക് കണ്ടെത്താനായിട്ടുള്ളത്. മാധവന്‍ നായര്‍ വിഘ്നേശ്വര പൂജ നടത്തി തേങ്ങ ഉടച്ചതുകൊണ്ടല്ലെ ചന്ദ്രയാന്‍ റോക്കറ്റ് നേരേ ചൊവ്വേപോയത്.!

                  ജാതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും പ്രയോഗം കുറെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചത് ശ്രീബുദ്ധന്‍ മുതല്‍ശ്രീനാരായണഗുരു,അയ്യങ്കാളി,വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ കുമാരഗുരു, സഹോദരന്‍ അയ്യപ്പന്‍, ആറാട്ടുപുഴവേലായുധപ്പണിക്കര്‍, ഡോ: അംബ്ദേക്കര്‍,മഹാത്മ ജ്യോതിബാ ഫൂലെ,പെരിയോര്‍,വി.ടി. ഭട്ടതിരിപ്പാട്,....അങ്ങനെ ഒരുപാട് ഒരുപാട് ബ്രിട്ടീഷ് ഏജന്റന്മാരും യുക്തിവാദികളും ചേര്‍ന്നാണ്. ബുദ്ധനുള്ള പണി പിന്നെ ശ്രീശങ്കരന്‍ കൊടുത്തു.ശ്രീനാരായണഗുരുവിന്റെ തെറ്റുകള്‍ SNDPയും വെള്ളാപ്പള്ളിഗുരുക്കളും പടിപടിയായി തിരുത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുകാലത്തേയ്ക്ക് നമ്മുടെ മഹത്തായ സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ മേല്പടിയന്മാര്‍ക്കും അനുയായികള്‍ക്കും അവന്മാരുടെ സംഘടനകള്‍ക്കും കഴിഞ്ഞു എന്ന് അംഗീകരിക്കുന്നു. അവരുടെ ഭാഷയില്‍, അവര്‍ ഇളക്കിമറിച്ചിട്ട സാംസ്ക്കാരിക ഭൂവില്‍ കമ്മ്യൂണിസ്റ്റ്കാരെന്ന് പറയുന്ന പുതിയ രാഷ്ട്രീയനവോത്ഥാക്കള്‍ക്ക്  വേരുപിടിക്കാനായി എന്നതും സത്യം. 

                 പക്ഷേ ആത്യന്തിക സത്യം ആദ്യം തന്നെതിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍, പാര്‍ട്ടികളുടെ നേതൃത്വത്തിലേയ്ക്ക്  ചണ്ഢാളരെയും അവര്‍ണരെയും കടത്തിവിട്ടില്ല. ഇവറ്റകള്‍ക്ക് വിറകുവെട്ടികളായും വെള്ളംകോരികളായും ഇടം കൊടുത്ത് ചാതുര്‍വര്‍ണ്യ-ജാതിമാഹാത്മ്യം സംരക്ഷിക്കാന്‍ പാര്‍ട്ടികളിലെ സനാതനികള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ സമ്പൂര്‍ണമായും തെറ്റുമനസ്സിലാക്കിയ സനാതനികള്‍ ജാതിയിലും സവര്‍ണതയിലും മതത്തിലും അടിയുറച്ച രാഷ്ട്രീയനയങ്ങളല്ലേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മദ്രസ്സാ വാദ്ധ്യാന്മാര്‍ക്ക് 4000/- പെന്‍ഷന്‍, വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഒഴിവാക്കല്‍(ഭാവിയില്‍ പഠനവും),സെവന്ത്ഡേ അഡ്വന്റേഴ്സ് വിശ്വാസികള്‍ക്ക് ശനിയാഴ്ച പകല്‍ പരീക്ഷ ഒഴിവാക്കി രാത്രിയില്‍ സ്പെഷ്യല്‍ പരീക്ഷ നടത്തല്‍ തുടങ്ങിയവ ചില ഉദാഹരണങ്ങല്‍ മാത്രം. അങ്ങനെ മതവിശ്വാസികള്‍ക്ക് വേണ്ടതൊക്കെ ചെയ്തുതരാനും മതേതരത്വം എന്ന അസംബന്ധത്തെ കെട്ടുകെട്ടിക്കാനും നമ്മുടെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ മത്സരിക്കുകയാണ്.
 
                 തിരണ്ടുകല്യാണം, ശൈശവക്കല്യാണം, പുലകുളിയടിയന്തിരം, പൊങ്കാല,
ആള്‍തൂക്കം,ഷഷ്ഠിപൂര്‍ത്തിആഘോഷങ്ങള്‍,ജാതി-മതസംഘടനാസമ്മേളനങ്ങള്‍, ക്ഷേത്രഭരണം,നാരീപൂജ, സപ്താഹം,യാഗ-യജ്ഞങ്ങള്‍ തുടങ്ങി ഇനി ഭാവിയില്‍ നാം പുനരാനയിക്കാനുദ്ദേശിക്കുന്ന കുരുതി, മൃഗബലി, നരബലി,സതി ആദിയായവ നടത്തിക്കൊണ്ടുപോകാനും പലതും ഉത്ഘാടനം ചെയ്യാനും  അവര്‍ തയ്യാറായിക്കഴിഞ്ഞു. അവര്‍ അവരുടെ തലതൊട്ടപ്പന്മാരായ മാര്‍ക്സിന്റേയും എംഗത്സിന്റേയും ലെനിന്റേയും ചിന്താസാഹിത്യാദികളെ തള്ളിക്കളഞ്ഞ് നമ്മുടെ ലൈന്‍ സ്വീകരിച്ചില്ലേ! എന്നാലെ ഭഗവല്‍കൃപയോടെ പാര്‍ട്ടി വളരൂ എന്നവര്‍ തിരിച്ചറിഞ്ഞു.

                 മുജ്ജന്മപാപപരിഹാരാര്‍ത്ഥം ഇഹജന്‍മത്തില്‍ ഹീനജാതിയില്‍ പിറന്ന് സ്വജാതിധര്‍മ്മം അനുഷ്ഠിച്ച് ഒരു സുജന്മം ഉറപ്പാക്കാന്‍ തയ്യാറാകാതെ ജാതിയും മതവും വിട്ട് മറ്റ് മതങ്ങളിലേക്ക് പോയ അവര്‍ണ-ചണ്ഡാളര്‍ക്ക് ഭഗവാന്‍ പണ്ടേ ശിക്ഷ ഉറപ്പാക്കിയ കാര്യം ആ മൂഢന്മാര്‍ അറിഞ്ഞിരുന്നില്ല.കുമാരഗുരുവെന്ന ഇവരുടെ പൊയ്കയില്‍ അപ്പച്ചന് പറ്റിയത് ഓര്‍മയില്ലെ.കൃസ്ത്യാനിയായാല്‍ സമത്വവും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് ആരോ ഇവറ്റകളെ തെറ്റിദ്ധരിപ്പിച്ചതാണ്.പള്ളിയില്‍ കേറി ഒപ്പത്തിനൊപ്പം ഇരിക്കാമെന്നും അച്ചനും ബിഷപ്പും മാര്‍പ്പാപ്പയുമൊക്കെ  ആകാമെന്നും സ്വപ്നം കാണാന്‍ പോയാലെന്തു ചെയ്യും.അവസാനം പുലപ്പള്ളിയും, പറപ്പള്ളിയും ഉണ്ടാക്കിക്കൊടുത്തു. അടങ്ങിയില്ല. കുമാരഗുരുവിന്റെ നേതൃത്വത്തില്‍ വന്നവരധികംപേരും തിരിച്ചുപോയി.ബൈളിളും തങ്ങളെ രക്ഷിക്കില്ലാ എന്ന് പ്രഖ്യാപിച്ച് ബൈബിള്‍ കൂട്ടിയിട്ടു കത്തിച്ചു.PRDS ഉം ഉണ്ടാക്കി.രക്ഷപെട്ടോ !? ഇല്ല.  ചാതുര്‍വര്‍ണ്ണ്യത്തിന്റെ അലംഘനീയത മനസിലാക്കിയ ക്രൈസ്തവ-ഇസ്ലാമിക മതങ്ങള്‍ നമ്മേക്കാള്‍ നന്നായി പരിപാടി അവിടെ നടപ്പാക്കിക്കഴിഞ്ഞു. ഇനിയിവരെങ്ങോട്ടുപോകും!. അനുഭവിക്കട്ടെ ശിക്ഷ !.സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മനസ്സിലായില്ലെ; കാരണം ചാതുര്‍വര്‍ണ്യം 
മുതലായ സനാതന ദൈവിക-വൈദിക വിധികള്‍ക്ക് ശാസ്ത്രീയ പിന്തുണയുണ്ട്. വിസ്താരഭയം കൊണ്ട് എല്ലാം കുറിക്കുന്നില്ല.അത്യാവശ്യക്കാര്‍ക്ക് ശ്രീവിവേകാനന്ദസ്വമികള്‍,........               ശ്രീസത്യസായിബാബ.......അമൃതാനന്ദമയിദേവി.........               മഹാത്മാഗാന്ധി,..........ശ്രീശ്രീ ...........സന്തോഷ് മാധവന്‍ വരെയുള്ളവരുടെ മൊഴികളും ധര്‍മവും സമാധാനം തരും. കൂടാതെ,“ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ വിഭാഗശ്ച:” എന്ന ഭഗവല്‍ വാക്യമോര്‍ക്കുക. എല്ലാം നമ്മുടെ ഗുണത്തിന് വേണ്ടി!!

                      സനാതനികളെ ഊര്‍ജ്ജസ്വലരായിരിക്കുവിന്‍. ആ പഴയ രാജഭരണത്തിന്റെ സുവര്‍ണ കാലം നമുക്ക് തിരിച്ചു കൊണ്ടു വരണം. മനുസ്മൃതിയും നാരദസ്മൃതിയും അര്‍ത്ഥശാസ്ത്രവും ആധാരമാക്കിയുള്ള ഭരണം!!. ഗുദദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റിക്കൊണ്ടുള്ള ചിത്രവധം, സത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്ക് തുടങ്ങിയ ശാസ്ത്രീയ ശിക്ഷാരീതികളും അവര്‍ണ്ണാദികള്‍ക്ക് മുലക്കരവും ലിംഗക്കരവുമെല്ലാം ഞങ്ങള്‍ ഏര്‍പ്പെടുത്തും. കേരളമൊഴികെയുള്ള സ്ഥലങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഇവിടെ ഇത്തിരി കഷ്ടപ്പെടണം.അതാണിവന്മാരുടെ അഹംങ്കാരം.!!

                  ജാതിമാറി കല്യാണം കഴിച്ച് സങ്കരവര്‍ഗ്ഗപ്പെരുക്കം നടത്താനും പേരിനുപിറകില്‍ ജാതിമാഹാത്മ്യത്തിന്റെ വാല് വച്ചുകെട്ടാനും വിധിയില്ലാതെ പോയതിന്റെ കുശുമ്പും കൊണ്ടൊക്കെയാണ് ചാര്‍വാകന്മാരും പ്രഭൃതികളും ഇപ്പോള്‍ നമ്മുടെ മഹത്തായ സംസ്ക്കാരത്തെ പുലഭ്യം പറയുന്നത്.( ഈയിടെയായി നായര്‍,മേനോന്‍,പിള്ള,കുറുപ്പ്, നമ്പ്യാര്‍,തിരുമേനി,നമ്പൂതിരി തുടങ്ങിയ മാഹാത്മ്യ വാലുകള്‍ സനാതനികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുമൂലം പേരിനൊപ്പം ചേര്‍ത്തുതുടങ്ങിയിട്ടുണ്ടല്ലൊ.) കേരളത്തിലെ അവര്‍ണ്ണ-ചണ്ഡാളരുടെ അവസ്ഥ ഇത്തിരി മെച്ചമാണെന്ന് കരുതി അഹങ്കരിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടയ്ക്കിടെ അരങ്ങേറുന്ന ദളിത് സംഹാരം-ചുട്ടുകൊല്ലല്‍- കൂട്ടബലാത്സംഗം തുടങ്ങിയവ മനസ്സിലാക്കി ഒതുങ്ങിക്കൊള്ളുക.

                പൊതുവായിപ്പറഞ്ഞാല്‍ സനാതനധര്‍മ്മത്തിന്കഴിഞ്ഞകുറച്ചുകാലമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉണര്‍വും ഉയിര്‍ത്തെഴുന്നേല്‍പ്പും കാരണം,നവോത്ഥാനം എന്ന ഗ്ലാനിയുണ്ടാക്കിയ താല്‍ക്കാ‍ലിക തിരിച്ചടികളില്‍ളില്‍ നിന്നും മോചനം നേടി,പഴയ സുവര്‍ണ കാലഘട്ടത്തിലേയ്ക്ക് പയ്യെപ്പയ്യെ ഒരു തിരിച്ചുപോക്കിന്  തുടക്കം കുറിച്ചു കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും വലിയ നവോത്ഥാനമൊന്നും പറയാതെ,നല്ല സ്ത്രീധനം വാങ്ങി , ആഢംബരപൂര്‍വ്വം ബ്രാഹ്മണമേധാവിത്വമുള്ള പൂജാദികര്‍മ്മങ്ങളും ആചാരാ‍നുഷ്ഠാനങ്ങളൊക്കെ നടത്തി സ്വജാതിയില്‍ നിന്നും മാത്രം വിവാഹം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മരണാനന്ത കര്‍മ്മങ്ങളും ബലികളും യാഗങ്ങളും യജ്ഞങ്ങളും തുടങ്ങി നവോത്ഥാക്കള്‍ അന്ധവിശ്വാസമെന്നും അനാചാരാമെന്നും പറഞ്ഞിരുന്ന സത്കാര്യങ്ങളൊക്കെ ഉയിര്‍ത്തെഴുന്നേറ്റുതുടങ്ങി. ഇതിലൊക്കെ പങ്കെടുക്കാനും ഉത്ഘാടനം ചെയ്യാനും  മതേതര സര്‍ക്കാറുകളിലെ കേന്ദ്ര-സംസ്ഥാന മന്ത്രിപുംഗവന്മാര്‍ ക്യൂ നില്‍ക്കുകയാണ്. മിശ്രവിവാഹം ചെയ്ത് ജാതിയില്ലാതാക്കിയ മരമണ്ടന്മാരെക്കൊണ്ട് ജാത്യാചാരം പാലിപ്പിക്കാന്‍ ‘ജാത്യാചാരബില്ല് ’ ഇറക്കാന്‍ നവോത്ഥാനക്കാരുടെ സര്‍ക്കാര്‍ തന്നെ തയ്യാറായി.  ഇതൊക്കെക്കണ്ട് ഹാലിളകിയാണ് നമ്മുടെ സംഗീത രാജാവിനെയും സംസ്ക്കാരത്തെയും ചാര്‍വാകനും കൂട്ടരും തെറിപറയാന്‍ തുടങ്ങിയിരിക്കുന്നത്. 
ഇതിനെല്ലാം ചുട്ട മറുപടികൊടുത്ത സതയ്ക്കും കൂട്ടുകാര്‍ക്കും ആയിരമായിരം അഭിനന്ദനങ്ങള്‍ !!!
                  ചാര്‍വാകനെപ്പോലുള്ളവര്‍ ഇടയ്ക്കിടെ ജാതിപ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അതൊക്കെ പഴയകാര്യങ്ങളല്ലെ വിട്ടുകള,തെറ്റായിപ്പൊയി എന്ന് ഏറ്റുപറഞ്ഞ് സനാതനികള്‍ സമാധാനിപ്പിക്കുമെന്ന് കരുതിയിട്ടുണ്ടാവും.പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ടത്  ജാതി എത്ര അര്‍ത്ഥവത്തായ ദൈവികമായ കാര്യമാണെന്നാണ്. അതില്‍ ശ്രേണീബദ്ധമായ ഉച്ചനീചത്വം അടങ്ങിയിട്ടുണ്ട്. മുജ്ജന്മ കര്‍മഗുണത്തിനുള്ള ശിക്ഷയാണിത്. ബ്രാഹ്മണ-ക്ഷത്രീയ-വൈശ്യാദികളെ ശൂദ്രരും, ശൂദ്രരെ അവര്‍ണ-ചണ്ഡാളാദികളും വിധിയാം വണ്ണം സേവിച്ച് നല്ലൊരു ജന്മം നേടാന്‍ ശ്രമിക്കൂ,വെറുതെ പുലഭ്യം പറഞ്ഞ് സമയം കളയാതെ.!!!അതിനാല്‍ ജാതി പറയുക ചിന്തിക്കുക പ്രവര്‍ത്തിക്കുക !!.

                  ഭാരത മാതാ കി ജയ് !! ആര്‍ഷഭാരത സംസ്ക്കാരം കി ജയ് !!